നിലവിലെ കെ-റെയിൽ പദ്ധതി കേരളത്തിൽ നടപ്പാക്കാനാകില്ലെന്ന് ബി.ജെ.പി നേതാവ് മെട്രോമാൻ ഇ. ശ്രീധരൻ. ഗ്രൗണ്ട് ലെവലിൽ ഉദ്ദേശിക്കുന്ന കെ-റെയിൽ പദ്ധതി നടപ്പാക്കാനാകില്ല. തൂണിലൂടെയുള്ള അതിവേഗ റെയിൽപാതയാണ് കേരളത്തിന് വേണ്ടതെന്നും ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടി.
ഇത്തരത്തിലുള്ള അതിവേഗ പാത ഭൂനിരപ്പിൽ നിർമിക്കാറില്ല. ഒന്നുകിൽ എലിവേറ്റഡ്, അല്ലെങ്കിൽ അണ്ടർഗ്രൗണ്ട്. അങ്ങനെയാണ് വേണ്ടത്. നിലവിലെ പദ്ധതി 280 കിലോമീറ്റർ പാടത്തുകൂടെയാണ് പോകുന്നത്. ആറും ഏഴും മീറ്റർ ഇവിടെ ഉയർത്തേണ്ടിവരും. ഉയർത്തിയാലും താഴ്ന്നുപോകും. താഴ്ന്നുപോകുന്ന സ്ഥലത്ത് പാത നിർമിക്കാനാകില്ല. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നാട്ടിൽ രണ്ടുവശത്തും മതിൽകെട്ടിയുള്ള പദ്ധതിയും നടപ്പാക്കാനാകില്ല.
2010ൽ താൻ അതിവേഗ റെയിൽപാത പദ്ധതി കൊണ്ടുവന്നിരുന്നു. 350 കി.മീ വേഗത്തിൽ വരെ ഓടാം. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് രണ്ടരമണിക്കൂർ മതി. ഇത് നിർമിക്കാൻ ഉദ്ദേശിച്ചത് തൂണിനു മുകളിലോ ടണലിലോ ആയിരുന്നു. നിലത്തുകൂടിയല്ല. ഡി.എം.ആർ.സി 2013ൽ ആ പദ്ധതി സമർപ്പിച്ചതാണ്. പിന്നീട് വന്ന ഇടതുസർക്കാറാണ് അതിവേഗ പദ്ധതി വേണ്ടെന്നും അർധാതിവേഗ പദ്ധതി മതിയെന്നും തീരുമാനിച്ചത്.
അതിവേഗ പദ്ധതി തന്നെയാണ് കേരളത്തിന് വേണ്ടത്. എന്നാൽ, സംസ്ഥാനം വലിയ കടബാധ്യതയിലാണ്. കെ-റെയിൽ പോലൊരു പദ്ധതി രണ്ടുമൂന്ന് കൊല്ലത്തിനിടെ കേരളം ഏറ്റെടുക്കരുത്. പദ്ധതിയുമായി ബന്ധപ്പെട്ട് പഠനം നടന്നിട്ടില്ലെന്നും ഇ. ശ്രീധരൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.