തൃശൂർ: ഇ-പോസ് സംവിധാന വിതരണത്തിലൂടെ മിച്ചം വന്ന റേഷൻവസ്തുക്കൾ അനാഥാലയങ്ങൾ ഉൾപ്പെടെ അഗതിമന്ദിരങ്ങൾക്ക് നൽകും. സാമൂഹികക്ഷേമ വകുപ്പിന് കീഴിലെ കേന്ദ്രങ്ങളിലെ ഒരാൾക്ക് മാസം പത്തരക്കിലോ അരിയും നാലരക്കിലോ ഗോതമ്പും നൽകാനുള്ള പദ്ധതിയാണ് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ചത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചാൽ പദ്ധതി പ്രഖ്യാപിക്കും.
പദ്ധതിക്ക് ആറുമാസത്തെ വിഹിതമായി 999.99 മെട്രിക് ടൺ അരിയും 419.69 മെട്രിക് ടൺ ഗോതമ്പും വകയിരുത്തി. ഫുഡ് കോർപറേഷൻ ഇന്ത്യ ഗോഡൗണുകളിൽ നിന്ന് സപ്ലൈകോ ഗോഡൗണുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നത് പുരോഗമിക്കുകയാണ്. ഇവ എന്ത് വിലയ്ക്ക് നൽകണം എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ഒരു കിലോ അരിക്ക് 5.65 ഉം ഗോതമ്പിന് 4.15 ഉം ഈടാക്കണമെന്നാണ് പൊതുവിതരണ വകുപ്പ് നിർദേശം. ഇത് സംബന്ധിച്ച വകുപ്പ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ ഓഫിസിന് സമർപ്പിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി തീരുമാനം അറിയിച്ചിട്ടില്ല. തീരുമാനം വരുന്നതോടെ പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന അനാഥാലയങ്ങൾക്കും അഗതിമന്ദിരങ്ങൾക്കും റേഷൻവിഹിതം ലഭിക്കും.
സാമൂഹികക്ഷേമ വകുപ്പിന് കീഴിലെ എസ്.സി-എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള അനാഥാലയങ്ങൾക്കാണ് റേഷൻവിഹിതം നൽകുന്നതിൽ മുൻഗണന. മാത്രമല്ല 20 ശതമാനത്തിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന മന്ദിരങ്ങൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കും.പുതിയ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ അനാഥാലയങ്ങളും അഗതിമന്ദിരങ്ങളും പൂട്ടിയിരുന്നു. മാനദണ്ഡങ്ങൾ പാലിച്ച് ലൈസൻസ് ലഭിച്ചവ സാമ്പത്തിക ബുദ്ധിമുട്ടിലാണ് മുന്നോട്ടുപോകുന്നത്. ഇത്തരം കേന്ദ്രങ്ങൾക്ക് ആശ്വാസമാണ് നടപടി.
ഇ-പോസ് സംവിധാനത്തിലും ഉദ്യോഗസ്ഥ സഹായത്തോടെ തിരിമറി നടത്തുന്നത് പുറത്തു വന്നിരുന്നു. ഇതിെൻറ ഭാഗമായി കർശന പരിശോധനയും നടപടിയും നടന്നു. ഇതോടെയാണ് അരിയടക്കം മിച്ചം വന്നവ ഇത്തരത്തിൽ വിനിയോഗിക്കുന്നതിന് സർക്കാർ തുനിഞ്ഞത്. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്ന 2014ൽ കേരള വിഹിതത്തിൽ നിന്നും രണ്ടു ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം കുറച്ചിരുന്നു. ഇതോടെ അനാഥാലയങ്ങൾക്ക് ആദ്യം വിഹിതം ചുരുക്കുകയും തുടർന്ന് നിർത്തുകയും ചെയ്തു. ഭക്ഷ്യസുരക്ഷ നിയമം വന്നതോടെ പരിമിതമായി നൽകിയിരുന്ന റേഷൻവസ്തുക്കൾ പോലും നൽകാനാവാത്ത സാഹചര്യവും ഉണ്ടായി. ഇങ്ങനെ നിർത്തിയ റേഷൻ വിഹിതമാണ് പുനഃസ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.