പത്തനംതിട്ട: റാന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഡ്രൈവർ ഡ്യൂട്ടിക്ക് എത്താത്തതിനാൽ സർവീസ് ആരംഭിക്കാൻ വൈകിയതായി പരാതി. ചൊവ്വാഴ്ച്ച പുലർച്ചെ 4.10ന് റാന്നിയിൽ നിന്നും കുടിയാൻമലക്ക് പോകുന്ന ബസ്സിലെ ഡ്രൈവറാണ് ജോലിക്ക് എത്താഞ്ഞത്. പലതവണ ഇയാളെ ഫോണിൽ ബന്ധപ്പെട്ടിട്ടും പ്രതികരണം ഉണ്ടായില്ലെന്നും ആരോപണമുണ്ട്. തുടർന്ന് ഡിപ്പോയിലെത്തിയ ഇയാൾ ഡ്യൂട്ടിക്ക് കയറാൻ വിസമ്മതിക്കുകയായിരുന്നു.
ആർ.പി.ഇ കാർഡ് എഴുതി നൽകിയിരുന്നെങ്കിലും മെന്ന് ആവശ്യപ്പെട്ടാണ് ജോലിക്കെത്താതിരുന്നത്. ബസ് വൈകിയതിനെ തുടർന്ന് യാത്രക്കാർ ഓഫീസിലേക്ക് വരികയും ബഹളം വെക്കുകയും ചെയ്തതോടെ മറ്റു ഉദ്യോഗസ്ഥർ വെട്ടിലായി. പ്രശ്നം വഷളായതോടെ മറ്റ് ഡ്രൈവർമാരെ ഫോണിൽ വിളിച്ച് ജോലിക്കെത്തിക്കാനുള്ള ശ്രമമായി പിന്നീട്.
ഡബിൾ ഡ്യൂട്ടി കഴിഞ്ഞ് ഉറങ്ങുകയായിരുന്ന മറ്റൊരു ഡ്രൈവറെ വിളിച്ചുണർത്തിയ ശേഷം ഒരു മണിക്കൂർ താമസിച്ചാണ് കുടിയാൻ മല സർവീസ് നടത്തിയത്. പരാതി റിപ്പോർട്ട് ചെയ്തതോടെ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം റാന്നിയിൽ എത്തി തെളിവെടുത്തു.
റാന്നി ഡിപ്പോയുടെ അഭിമാന സർവീസാണ് കുടിയാൻമലയെന്നും ഇത് അട്ടിമറിക്കാൻ സ്വകാര്യ ബസ്സുകാർക്കൊപ്പം ചേർന്ന് ശ്രമം നടക്കുന്നുണ്ടെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ചൊവ്വാഴ്ചത്തെ സംഭവമെന്നാണ് യാത്രക്കാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.