ഹൈകോടതി
കൊച്ചി: ഡോക്ടർമാരുടെ ബഹിഷ്കരണ സമരം സർക്കാർ മെഡിക്കൽ കോളജുകളിലെ ഒ.പി വിഭാഗം പ്രവർത്തനത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സർക്കാറിനോട് ഹൈകോടതി. സമരത്തിന്റെ പേരിൽ രോഗികൾക്ക് ആരോഗ്യ സേവനം നിഷേധിക്കപ്പെടരുത്. ഇതിനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. മാത്രമല്ല, സമരത്തിന് പരിഹാരം കാണാനുള്ള നടപടികൾ തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും സർക്കാറിനുണ്ട്. ഇതേസമയം, ഡോക്ടർമാർ നടത്തുന്ന സമരത്തിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു.
ഡോക്ടർമാർ നടത്തുന്ന സമരം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്നതാണെന്നടക്കം ചൂണ്ടിക്കാട്ടി അഡ്വ. അജീഷ് കളത്തിൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഒ.പിയിലടക്കം ഡോക്ടർമാരുടെ സേവനം മുടങ്ങിയാൽ ആയിരക്കണക്കിന് രോഗികളുടെ ചികിൽസ തടസ്സപ്പെടും. ഈ സാഹചര്യത്തിൽ ഡോക്ടർമാരുടെ സേവനമടക്കം ഉറപ്പാക്കാൻ നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം. ഹരജിയിൽ സർക്കാറിന്റെ വിശദീകരണം തേടിയ കോടതി ഹരജി വീണ്ടും മാർച്ച് അഞ്ചിന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.