ന്യൂഡൽഹി: കണ്ണൂർ വിമാനത്താവള ഓഹരി നൽകാമെന്നു പറഞ്ഞ് മൂന്നരക്കോടി രൂപ വാങ്ങി പാലാ എം.എൽ.എ മാണി സി. കാപ്പൻ വഞ്ചിച്ചുവെന്ന് വ്യവസായി ദിനേശ് മേനോൻ.ഈ ഇടപാടിൽ പേരു വലിച്ചിഴച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ബ്ലാക് മെയിൽ ചെയ്യാൻ മാണി സി. കാപ്പൻ ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കണ്ണൂർ വിമാനത്താവള ഓഹരി നൽകാമെന്നു പറഞ്ഞു വഞ്ചിച്ച സാഹചര്യത്തിൽ സി.ബി.ഐയെ സമീപിച്ചിട്ടുണ്ട്. പൊതുസ്ഥാപനത്തിെൻറ പേരിലാണ് പണപ്പിരിവ് നടത്തിയത്. പലരിൽ നിന്നും ഇങ്ങനെ പണം വാങ്ങിയോ എന്ന് നമുക്കറിയില്ല. ആരോപണം തെറ്റാണെങ്കിൽ തനിക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യാൻ മാണി സി. കാപ്പനെ ദിനേശ് മേനോൻ വെല്ലുവിളിച്ചു.
പാലായിൽ മത്സരിക്കുന്നതിന് നൽകിയ സത്യവാങ്മൂലത്തിൽ കടബാധ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാണി സി. കാപ്പൻ മറച്ചുവെച്ചിട്ടുണ്ടെന്നു വേണം കരുതാൻ. അത് പരിശോധിച്ച് നിയമസഭാംഗത്വത്തിന് അയോഗ്യത കൽപിക്കാൻ നടപടി എടുക്കുമെന്നും ദിനേശ് മേനോൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണനെയോ മുഖ്യമന്ത്രിയെത്തന്നെയോ ഈ വിഷയത്തിൽ ഇടപെടുവിക്കാൻ ശ്രമിച്ചിട്ടില്ല.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ, മുമ്പ് മാണി സി. കാപ്പനൊപ്പം ഒറ്റത്തവണ മാത്രം കോടിയേരിയെ നേരിട്ടു വീട്ടിൽ പോയി കണ്ടിട്ടുണ്ട്. എന്നാൽ, കോടിയേരിയുമായി പണമിടപാട് ഉണ്ടായിട്ടില്ല. വഞ്ചനക്കേസിൽ മുഖ്യമന്ത്രിയെ ഇടപെടുവിക്കേണ്ട കാര്യമില്ല. അവർക്ക് ഒന്നും ചെയ്യാനുമാവില്ല. വിശ്വാസവഞ്ചനക്ക് ഹൈകോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്.
16 ശതമാനം ഓഹരി നൽകാമെന്നു പറഞ്ഞ് മൂന്നരക്കോടി വാങ്ങിയതിൽ 25 ലക്ഷം മാത്രം തിരിച്ചു തന്നിട്ടുണ്ട്. ബാക്കി 3.25 കോടിക്ക് ചെക്ക് തന്നു. അത് പാസായില്ല. തുടർന്ന് കുമരകത്ത് സ്ഥലം വാഗ്ദാനം ചെയ്തു. എന്നാൽ, ആ സ്ഥലം വിൽക്കാൻ തന്നെ കഴിയില്ലെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്. കോട്ടയം ഗ്രാമീണ കാർഷിക ബാങ്കിൽ അത് ഈടുവെച്ച് 75 ലക്ഷം രൂപ കാപ്പൻ നേരത്തേ വാങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ പലവിധത്തിലുള്ള കബളിപ്പിക്കലാണ് നടത്തിയത് -ദിനേശ് മേനോൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.