'മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സ്ഫോടനം, ഒറ്റക്കെട്ടായി നിൽക്കണം, ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടാ'; പിണറായി വിജയൻ

തിരുവനന്തപുരം: രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച കാർ ബോംബ് സ്ഫോടനത്തിൽ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടായെന്നും മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

"ഡൽഹി ചെങ്കോട്ടക്ക് സമീപം ഉണ്ടായ സ്ഫോടനം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെ. രാജ്യത്തിൻ്റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടാ."- മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു. 

Full View

തിങ്കളാഴ്ച വൈകീട്ട് 6.52ഓടെ ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം കാർ പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. 13 പേരുടെ മരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തുവന്ന വിവരം. പ്രദേശം ജനനിബിഡമായിരുന്നു. അതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹ്യൂണ്ടായ് ഐ.20 കാറാണ് പൊട്ടിത്തെറിച്ചത്. ചെങ്കോട്ട ട്രാഫിക് സിഗ്നലിനരികെ പതിയെ നീങ്ങിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വർഷം മുഴുവൻ നല്ല തിരക്കുള്ള പ്രദേശത്താണ് സ്ഫോടനമുണ്ടായത്.

പരിക്കേറ്റവരെ ഏതാനും കിലോമീറ്റർ അകലെയുള്ള എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ വിഡിയോ ‘ചാന്ദ്നി ചൗക് വ്യാപാരി അസോസിയേഷൻ’ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ സ്ഫോടനത്തിന്റെ ആഘാതം വ്യക്തമാണ്. സ്ഫോടനം നടന്ന പ്രദേശത്ത് ശരീരഭാഗങ്ങൾ ചിതറിക്കിടക്കുകയാണ്. നടന്നത് ഭീകരാക്രമണമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡൽഹി നഗരം അതിജാഗ്രതയിലാണ്. അഗ്നി രക്ഷാവിഭാഗം കുതിച്ചെത്തി രാത്രി 7.29ഓടെ തീ നിയന്ത്രണവിധേയമാക്കി. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംഘവും സ്ഥലത്തെത്തി. അനേകം മീറ്ററുകൾ അക​ലെ പാർക്കുചെയ്ത വാഹനങ്ങളുടെ ചില്ലുകളും സ്ഫോടനത്തിൽ തകർന്നു.

ഡൽഹി പൊലീസ് കമീഷണർ സതീഷ് ഗൊൽച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് ഡൽഹി സ്ഫോടന കാര്യങ്ങൾ വിശദീകരിച്ചു. എൻ.ഐ.എ, ഇന്റലിജൻസ് ബ്യൂറോ മേധാവികളുമായും അദ്ദേഹം സംസാരിച്ചു. അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാര്യങ്ങൾ ധരിപ്പിച്ചതായാണ് റിപ്പോർട്ട്. ഡൽഹിക്ക് പുറമെ, മുംബൈ, ജയ്പൂർ, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും അധികൃതർ അതിജാഗ്രതയിലാണ്. 

Tags:    
News Summary - Delhi blast; Chief Minister Pinarayi Vijayan expresses shock

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.