മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ഒരു സാക്ഷികൂടി വ്യാഴാഴ്ച കൂറുമാറി. കേസിലെ 24ാം സാക്ഷി മരുതനാണ് കൂറുമാറിയതായി പ്രോസിക്യൂഷൻ പ്രഖ്യാപിച്ചത്. മധുവിനെ അറിയില്ലെന്നും പൊലീസ് നിർബന്ധിച്ചതുകൊണ്ട് കൊടുത്ത മൊഴിയാണെന്നും മരുതൻ കോടതിയിൽ പറഞ്ഞു.
ഇതോടെ കൂറുമാറിയ സാക്ഷികൾ പതിമൂന്നായി. ബുധനാഴ്ച വിസ്തരിച്ച 23ാം സാക്ഷി ഗോകുൽ നേരത്തേ കൊടുത്ത മൊഴിയിൽ ഉറച്ചുനിന്നു. മധു മരിച്ച ദിവസം ഒരുസംഘം ആളുകൾ മധുവിനെ തോളിൽ ചാക്ക് തൂക്കിച്ച് കൂട്ടംചേർന്ന് കൊണ്ടുപോവുന്നത് കണ്ടുവെന്ന് പറഞ്ഞ ഗോകുൽ പ്രതികളിലൊരാളായ ഉബൈദിനെ തിരിച്ചറിയുകയും ചെയ്തു.
ആൾക്കൂട്ട ആക്രമണത്തിലാണ് മധു കൊല്ലപ്പെട്ടതെന്നും ഗോകുൽ മൊഴി നൽകി. വനംവകുപ്പിലെ താൽക്കാലിക ജീവനക്കാരനാണ് ഗോകുൽ. വെള്ളിയാഴ്ച 25ാം സാക്ഷി രാജേഷ്, 26ാം സാക്ഷി ജയൻ എന്നിവരുടെ വിസ്താരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.