പ്രധാനമന്ത്രിക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി; പ്രതിയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

മലപ്പുറം: പ്രധാനമന്ത്രിക്കെതിരെ ഫേസ്ബുക്ക് വിഡിയോ പോസ്റ്റിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. പരപ്പനങ്ങാടി ചെട്ടിപ്പടി കരിപ്പോട്ട് വീട്ടിൽ മിഥുനെയാണ് (42) കസ്റ്റഡിയിലെടുത്തത്. ഇയാൾ മാനസിക രോഗിയാണെന്നും കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു. വിഡിയോ റെക്കോഡ് ചെയ്യാൻ ഉപയോഗിച്ച പ്രതിയുടെ മൊബൈൽ ഫോണും സൈബർ സംഘം കസ്റ്റഡിയിലെടുത്തു.

മനഃപൂർവം ലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇയാൾ ഫേസ്ബുക് വിഡിയോ പോസ്റ്റ് ചെയ്തത്. പോസ്റ്റിനടിയിൽ വിദ്വേഷകരമായ നിരവധി കമന്റുകളും വന്നിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സൈബർ പൊലീസ് നടത്തുന്ന പതിവ് സൈബർ പട്രോളിങ്ങിൽ ഭീഷണി പോസ്റ്റ്‌ ശ്രദ്ധയിൽപെട്ടതിനെതുടർന്ന് ഉടൻ പോസ്റ്റ്‌ ഫേസ്ബുക്കിൽനിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന്, പോസ്റ്റ്‌ ചെയ്ത ആൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോസ്റ്റിനുതാഴെ മതസ്പർധ വളർത്തുന്ന രീതിയിൽ പ്രകോപനപരമായ കമന്റുകൾ ഇട്ടവരുടെ വിവരങ്ങൾ പൊലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ ശേഖരിച്ചിട്ടുണ്ട്. ഇവരെ കേസിൽ പ്രതി ചേർക്കാൻ നടപടിയെടുത്തതായി പൊലീസ് പറഞ്ഞു. 

Tags:    
News Summary - Death threat to the Prime Minister via Facebook; accused shifted to a mental health center.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.