കുറ്റിപ്പുറം (മലപ്പുറം): തവനൂർ വൃദ്ധസദനത്തിലെ നാല് അന്തേവാസികൾ രണ്ട് ദിവസത്തി നിടെ മരിച്ചു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായാണ് മരണം നടന്നത്. രോഗികളായ രണ്ടുപേർ തിരൂർ ജില്ല ആശുപത്രിയിൽ ചികിത്സയിലുമുണ്ട്. കൂട്ടമരണത്തിൽ ദുരൂഹതയുണ്ടെന്നും മൂന്ന് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്താതെ സംസ്കരിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് നാട്ടുകാർ ആംബുലൻസ് തടഞ്ഞു. ഞായറാഴ്ച രാത്രിയോടെ കാടഞ്ചേരി സ്വദേശിനിയായ വളപ്പിൽ ശ്രീദേവിയാണ് (74) ആദ്യം മരിച്ചത്. പിന്നീട് തേഞ്ഞിപ്പലം ശ്രീനിലയം വീട്ടിൽ കൃഷ്ണബോസ് (84), മാണൂർ കടവത്ത് വീട്ടിൽ വേലായുധൻ (102), ചാലിശ്ശേരി മാട്ടത്തിൽപറമ്പിൽ കാളി (74) എന്നിവരും മരിച്ചു.
ശ്രീദേവിയുടെ മരണം ഡോക്ടർ സ്ഥിരീകരിക്കാത്തതിലും ആരോഗ്യവകുപ്പിനെയും പൊലീസിനേയും അറിയിക്കാതെ ഇവരുടെ മൃതദേഹം സംസ്കരിച്ചതിലും ദുരൂഹതയുണ്ടെന്നാരോപിച്ചാണ് നാട്ടുകാർ രംഗത്തുവന്നത്. തുടർന്ന് തിങ്കളാഴ്ച രാവിലെ മൃതദേഹങ്ങൾ സംസ്കരിക്കാൻ കൊണ്ടുപോകുന്ന ആംബുലൻസുകൾ തടയുകയായിരുന്നു. മരിച്ച നാലുപേരിൽ കൃഷ്ണബോസിെൻറ മരണം മാത്രമേ ഡോക്ടർ സ്ഥിരീകരിച്ചിട്ടുള്ളൂ. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദനയെത്തുടർന്ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലാണ് ഇദ്ദേഹം മരിച്ചത്.
നാട്ടുകാർ പ്രതിഷേധമായെത്തിയതോടെ തിരൂർ ആർ.ഡി.ഒയും മലപ്പുറം ജില്ല പൊലീസ് സൂപ്രണ്ട് പ്രതീഷ്കുമാറും സ്ഥലത്തെത്തി ചർച്ച നടത്തി. സംസ്കരിക്കാത്ത മൃതദേഹങ്ങൾ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് സൂപ്രണ്ട് പ്രതീഷ്കുമാർ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് നല്കാന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സാമൂഹികനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
ജില്ല കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട്, സാമൂഹിക നീതി ഒാഫിസർ എന്നിവർ സംഭവം അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ ആവശ്യപ്പെട്ടു. അതേസമയം, നാലുപേർ മരിച്ചത് വാർധക്യസഹജമായ അസുഖങ്ങളാലാണെന്ന് വൃദ്ധസദനം സൂപ്രണ്ട് അബ്ദുൽ കരീം പറഞ്ഞു. 19ഓളം പേർ അസുഖബാധിതരായി കിടപ്പിലാണ്. രണ്ടുപേരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിമോൻ, ഹംസ എന്നിവരാണിവർ. കുഞ്ഞിമോെൻറ നില ഗുരുതരമാണ്. ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.