ആത്മഹത്യ ചെയ്ത എൻ.എം വിജയനും മകൻ ജിജേഷും
സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട് ദുരൂഹത. സുൽത്താൻ ബത്തേരിയിലെ അർബൻ ബാങ്ക് നിയമനത്തിലെ പണമിടപാടാണ് ആത്മഹത്യക്ക് കാരണമായതെന്ന ആരോപണമാണ് ഉയരുന്നത്. സി.പി.എം ഏരിയ കമ്മിറ്റിയാണ് ഇക്കാര്യമുന്നയിച്ച് ആദ്യം രംഗത്തുവന്നത്.
ബാങ്കിൽ നിയമനം നൽകാമെന്ന് പറഞ്ഞ് നിരവധി ഉദ്യോഗാർഥികളിൽനിന്ന് കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയതായും നിയമനം നടത്താൻ കഴിയാത്ത സാഹചര്യത്തിൽ ഉദ്യോഗാർഥികൾ പണം തിരിച്ചുചോദിച്ചതായും പ്രസ്താവനയിൽ ആരോപിക്കുന്നു. സ്ഥലം എം.എൽ.എയുടെ പേരും ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്. അതേസമയം, തന്റെ കൈകൾ ശുദ്ധമാണെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചനയിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും രംഗത്തെത്തി.
പുറത്തുവന്നത് വ്യാജരേഖയാണെന്നും നിയമനം ആവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളെക്കുറിച്ചും എൻ.എം. വിജയന്റെ ആത്മഹത്യയിലും സമഗ്രാന്വേഷണം ആവശ്യപ്പെട്ട് തിങ്കളാഴ്ച ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ കെ.പി.സി.സിയോട് ആവശ്യപ്പെടുമെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.
സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ള ഒന്നും വിജയൻ പറഞ്ഞിട്ടില്ലെന്നും അത്തരത്തിലുള്ള ഒരു വിഷയം ഉണ്ടാകാൻ ഇടയില്ലെന്നും അദ്ദേഹം പറഞ്ഞു. അർബൻ ബാങ്ക് നിയമനത്തട്ടിപ്പ് ആരോപണം നേരത്തേതന്നെ ഉയർന്നതാണെന്നും കെ.പി.സി.സി അന്വേഷിച്ച് അടിസ്ഥാനരഹിതമെന്ന് കണ്ടെത്തിയതുമാണെന്നും അപ്പച്ചൻ പറഞ്ഞു.
എം.എന്‍. വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടു. ബാങ്കില്‍ നിയമനം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധി പേരില്‍നിന്ന് ചിലര്‍ കോടികള്‍ കൈപ്പറ്റിയെന്ന് ആരോപണമുണ്ട്. കോഴനിയമനങ്ങള്‍ നടത്തി കോടികള്‍ തട്ടിയെടുത്തവര്‍ എന്‍.എം. വിജയനെ ബലിയാടാക്കിയെന്ന് ചില കേന്ദ്രങ്ങളില്‍നിന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആത്മഹത്യശ്രമം നടന്ന വിവരമറിഞ്ഞ് ആദ്യമായി വീട്ടിലെത്തിയവര്‍ ആത്മഹത്യക്കുറിപ്പ് മാറ്റിയതാകാമെന്ന് സംശയിക്കുന്നുവെന്നും സി.പി.ഐ വാർത്തക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.