ആലപ്പുഴ: അരൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത പരാജയത്തിന് ഉത്തരം കണ്ടെത്താൻ കഴിയാതെ സി.പി.എം. പരാജയ കാരണം അന്വേഷിക്കാൻ സംസ്ഥാന നേതൃത്വം ജില്ല കമ്മിറ് റിയെ ചുമതലപ്പെടുത്തി. ഷാനിമോൾ ഉസ്മാന് ലഭിച്ച സഹതാപ പരിവേഷമാണ് പരാജയത്തിന് മുഖ ്യ കാരണമെന്ന നിലപാടാണ് പൊതുവെ പാർട്ടി സ്വീകരിക്കുന്നത്. ഇത് ഒറ്റത്തവണ പ്രതിഭാസം മാത്രമാണെന്നും വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ഇതേ ഷാനിമോളുമായി മനു സി. പുളിക്കൽ മത്സരിച്ചാൽ അേദ്ദഹത്തിന് വൻ വിജയമുണ്ടാകുമെന്നുമുള്ള നിലപാടാണ് പല നേതാക്കളും പ്രകടിപ്പിക്കുന്നത്.
സംസ്ഥാന നേതൃത്വത്തിന് നൽകിയ വിശദീകരണവും ഇതാണ്. അതേസമയം ആഴത്തിലുള്ള വിലയിരുത്തലുകൾ വേണമെന്നാണ് പാർട്ടി നിലപാട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എ.എം. ആരിഫിന് ലഭിച്ച 38500 വോട്ട് ഭൂരിപക്ഷം എൽ.ഡി.എഫ് അക്കൗണ്ടിൽപെടുത്തിയത് വലിയ പിഴവാണെന്ന ബോധ്യം പാർട്ടിക്ക് വന്നിട്ടുണ്ട്. എ ഗ്രൂപ്പുകാരനായ മുൻ ഡി.സി.സി പ്രസിഡൻറ് സി.ആർ. ജയപ്രകാശിനോട് കോൺഗ്രസിൽതന്നെയുണ്ടായ എതിർപ്പ് എൽ.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിെച്ചന്ന യാഥാർഥ്യം ഒരു ഘട്ടത്തിലും സി.പി.എം സമ്മതിച്ചിരുന്നില്ല. ജനപ്രീതിയുടെ പ്രതിഫലനമായി ഒരു പരിധിവരെ ആരിഫ് തന്നെ തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു. പാർട്ടി തിരുത്തിയതുമില്ല.
പാർലമെൻറ് തെരഞ്ഞെടുപ്പിൽ 648 വോട്ടിന് പിന്നാക്കം പോയത് തന്നെ നഷ്ടപ്പെടാതിരിക്കാൻ വോട്ടർമാർ നൽകിയ സ്നേഹപ്പാരയാണെന്ന വാദവും പാർട്ടി സമ്മതിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾതന്നെ വന്ന സാഹചര്യത്തെ തുടക്കം മുതൽ ഗൗരവത്തിലെടുക്കാതിരുന്നത് വൻ വീഴ്ചയാണെന്ന് പാർട്ടി വൈകിയ വേളയിൽ വിലയിരുത്തുന്നു. മനു സി. പുളിക്കൽ നേരത്തേ ജില്ല പഞ്ചായത്ത് ഡിവിഷനിൽ 6000ത്തിലധികം വോട്ട് നേടിയ പള്ളിപ്പുറവും തീരദേശവും തിരിച്ചടിക്കുമെന്ന പ്രതീക്ഷ എൽ.ഡി.എഫിന് ഇല്ലാതെ പോയി. അവിടങ്ങളിൽ പുലർത്തിയ അമിത പ്രതീക്ഷ പ്രതികൂലമായി. മന്ത്രി ജി. സുധാകരൻ എത്ര ന്യായീകരിച്ചാലും ‘പൂതന’ പ്രയോഗം ദൂഷ്യം ചെയ്തുവെന്ന വിമർശനം പാർട്ടിക്കുണ്ട്.
ഷാനിമോൾക്ക് പിടിച്ചുകയറാനുള്ള വള്ളിയായിരുന്നു ഇതെന്ന കാര്യം പാർട്ടി നേതൃത്വം വിലയിരുത്തുന്നു. എന്നാൽ, പൂച്ചക്ക് മണികെട്ടാനുള്ള ഭയമാണ് എല്ലാവരെയും വിഷയം ഉന്നയിക്കുന്നതിൽനിന്ന് പിൻവലിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.