ഇടുക്കി: സി.പി.എം ഇപ്പോൾ മാർക്സിസ്റ്റ് പാർട്ടിയല്ലെന്നും കോർപറേറ്റ് പാർട്ടിയായി മാറിയെന്നും കെ.സി. വേണുഗോപാൽ എം.പി. പി.എസ്.സി പരീക്ഷക്ക് പഠിച്ച് ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥികളാലും ഈ സർക്കാറിന്റെ കാലത്ത് ജോലി ലഭിക്കുകയില്ല. സഖാക്കൾക്ക് പിൻവാതിൽ വഴി നിയമനം നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അഹങ്കാരത്തിന്റെ കൊടുമുടിയിലാണെന്നും സമനില തെറ്റിയിരിക്കുകയാണെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഭൂമി വിഷയത്തിൽ കർഷകരുടെ ശത്രുപക്ഷത്താണ് സർക്കാർ. കൃഷിക്കാർക്ക് വേണ്ടിയുള്ള സർക്കാറായിരിക്കും യു.ഡി.എഫിന്റെതെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി. 10 വർഷം ഭരണം കിട്ടിയതിന്റെ അഹങ്കാരത്തിലാണ് പിണറായി വിജയനെന്ന് വേണുഗോപാൽ ആരോപിച്ചു. കേരളത്തിൽ യു.ഡി.എഫ് തരംഗം ആഞ്ഞുവീശുന്നുവെന്നും എം.പി അഭിപ്രായപ്പെട്ടു. മറ്റു പല സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിപ്പിച്ചതാണ് സ്ത്രീകൾക്ക് സൗജന്യയാത്ര എന്ന പദ്ധതി. ഈ പദ്ധതി കേരളത്തിലും കൃത്യമായി നടപ്പാക്കും. പിണറായി വിജയനോട് അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന മറുപടിയാണ് നൽകുന്നതെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
പിണറായി വിജയന് മോദിയെ കുറിച്ച് പറയാൻ ഭയമാണ്. കേന്ദ്ര അന്വേഷണ ഏജൻസികൾ വരുമോയെന്ന പേടിയാണ് അദ്ദേഹത്തിന്. സി.പി.എം-ബി.ജെ.പി ഡീലിന്റെ ഭാഗമായാണ് ഇത്തരം ഒത്തുകളികൾ നടത്തുന്നതെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു. ബി.ജെ.പിക്ക് വേണ്ടിയാണ് സി.പി.എം ഇപ്പോൾ പണിയെടുക്കുന്നത്. പരാജയഭീതിയാണ് പിണറായി വിജയനിലൂടെ സി.പി.എം നടത്തുന്നത്. ഉമ്മൻചാണ്ടിയുടെ കാലത്തെ അടുക്കളയിലെ സ്ഥിതിയും ഇന്നത്തെ സ്ഥിതിയും കേരളത്തിലെ വീട്ടമ്മമാർ ഓർക്കണം. കേരളത്തിൽ ഇപ്പോൾ യു.ഡി.എഫ് അനുകൂല തരംഗമാണ് വീശുന്നതെന്നും യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
പാലക്കാട് സി.പി.എം-ബി.ജെ.പി ഡീൽ ഉണ്ടായിട്ടുണ്ട്. അതിനാലാണ് സ്വതന്ത്ര സ്ഥാനാർഥിയെ സി.പി.എം നിർത്തിയത്. പാലക്കാട് മാത്രമല്ല കേരളത്തിലെ പല ജില്ലകളിൽനിന്നും ഡീൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രധാന മണ്ഡലങ്ങളിൽ സംസ്ഥാനത്തുനിന്ന് പുറത്തുനിന്നുള്ളവർ പ്രചാരണത്തിന് എത്തും. ഇത്തവണ കേരളത്തിൽ ചുരുങ്ങിയത് 100 സീറ്റുകളെങ്കിലും ലഭിക്കും. കേരളത്തിലെ പിണറായി ഭരണം ജനങ്ങൾക്ക് മടുത്തിരിക്കുകയാണ്. ഭരണമാറ്റമാണ് ജനം ആഗ്രഹിക്കുന്നത്. അത് യു.ഡി.എഫിലൂടെയായിരിക്കും. മുഖ്യമന്ത്രി ഇപ്പോഴും ശബരിമലയിലെ സ്വർണം കട്ട കാര്യത്തിൽ ന്യായീകരണം നടത്തുകയാണ്. കേസിൽ പ്രതിയായ സി.പി.എം പ്രവർത്തകൻ ഇപ്പോഴും ജയിലിൽ തുടരുകയാണെന്നും അതിനെയും പിണറായി വിജയൻ ഇപ്പോൾ ന്യായീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.