വീടാക്രമണത്തിന് പിന്നിൽ സി.പി.എം; പി. മോഹനന്‍റേത് ആക്രമണ ആഹ്വാനം -കെ.എസ്. ഹരിഹരൻ

മലപ്പുറം: വീടിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ. സി.പി.എമ്മിന്‍റെ പരിശീലനം ലഭിച്ച മലപ്പുറം ജില്ലക്ക് പുറത്തു നിന്നുള്ളവരാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം വടകര രജിസ്ട്രേഷനുള്ള ചുവപ്പ് കാറിൽ അഞ്ചംഗ സംഘമെത്തി അസഭ്യം പറഞ്ഞിരുന്നു. ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ കാറോടിച്ച് പോയി. കൊലവിളി മുദ്രാവാക്യം വിളിച്ച് ഒരു സംഘം വൈകിട്ട് പ്രകടനം നടത്തിയിരുന്നു. അക്രമികൾ ഇനിയും വരാൻ സാധ്യതയുണ്ട്. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ ആക്രമണത്തിനുള്ള ആഹ്വാനമാണ് നടത്തിയതെന്നും ഹരിഹരൻ വ്യക്തമാക്കി.

സ്ത്രീകളോട് തുല്യതയോടെ പെരുമാറേണ്ട ഒരു സമൂഹത്തിൽ പുരുഷാധിപത്യപരമായ നിലപാട് സ്വീകരിക്കുമ്പോൾ അത് ശരിയായ രാഷ്ട്രീയമല്ലെന്ന തിരിച്ചറിവിലാണ് താൻ തിരുത്തൽ നടത്തിയത്. നമ്മുടെ ഉള്ളിൽ ഒരുപാട് ഫ്യൂഡൽ ഘടകങ്ങൾ കിടക്കുന്നുണ്ട്. അത് എത്ര മാറ്റാൻ ശ്രമിച്ചാലും അബോധമായി പുറത്തു വരും. ഇത് പൊതുപ്രസംഗത്തിൽ പ്ലാൻ ചെയ്ത് പറയുന്നതല്ലെന്നും ഹരിഹരൻ ചൂണ്ടിക്കാട്ടി.

മുമ്പ് തെറ്റായ പരാമർശം നടത്തിയിട്ടുള്ള ഒരു സി.പി.എം നേതാവ് പോലും ഖേദം പ്രകടിപ്പിച്ചിട്ടില്ല. എന്‍റെ രാഷ്ട്രീയത്തിന് പിഴവ് വന്നതിലാണ് താൻ ഖേദപ്രകടനം നടത്തിയത്. ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ അടക്കമുള്ളവർക്ക് ഇത്തരം തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. അതു കൊണ്ട് തന്‍റെ തെറ്റിനെ ന്യായീകരിക്കാൻ സാധിക്കില്ല. നായനാരും വി.എസും അടക്കമുള്ളവർ തിരുത്തിയിട്ടില്ലെന്നും താൻ തിരുത്തിയെന്നും കെ.എസ്. ഹരിഹരൻ ചൂണ്ടിക്കാട്ടി.

പുതിയകാല രാഷ്ട്രീയത്തോടൊപ്പം സഞ്ചരിക്കുന്നതിൽ തനിക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ.എസ്. ഹരിഹരൻ വ്യക്തമാക്കി.

വടകരയിലെ ഇടത് സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്‍റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്. സ്കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി.

വടകരയില്‍ നടന്ന 'സി.പി.എം. വര്‍ഗീയതക്കെതിരെ നാടൊരുമിക്കണം' ജനകീയ പ്രതിഷേധത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ശൈലജക്കും നടി മഞ്ജു വാര്യർക്കുമെതിരായ അധിക്ഷേപ പരാമർശം. ‘സി.പി.എമ്മിന്റെ സൈബര്‍ ഗുണ്ടകള്‍ കരുതിയത് അവര് ചില സംഗതികള്‍ നടത്തിയാല്‍ അങ്ങ് തീരും എന്നാണ്. ടീച്ചറെ പോര്‍ണോ വിഡിയോ ഉണ്ടാക്കി... ആരെങ്കിലും ഉണ്ടാക്കുമോ അത്. മഞ്ജുവാര്യരുടെ പോര്‍ണോ വിഡിയോ ഉണ്ടാക്കിയെന്ന് നമുക്ക് കേട്ടാല്‍ മനസ്സിലാകും. ആരേലും ഉണ്ടാക്കുമോ അത്? ആരുണ്ടാക്കി? ഇതുണ്ടാക്കിയതില്‍ പി. മോഹനന്റെ മകന്‍ ജൂലിയസ് നിഖിതാസിന് വല്ല പങ്കുണ്ടോ?’ -എന്നിങ്ങനെയായിരുന്നു ഹരിഹരന്‍റെ വാക്കുകൾ.

പ്രസംഗം വിവാദമാവുകയും ആർ.എം.പി നേതാവ് ​കെ.കെ രമ ഉൾപ്പെടെയുള്ളവർ തള്ളിപ്പറയുകയും ചെയ്തതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.എസ്. ഹരിഹരൻ ഖേദപ്രകടനം നടത്തിയിരുന്നു. 

Tags:    
News Summary - CPM behind house attack - K.S. Hariharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.