തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ ഗോശാലയിൽ പശുക്കളെ പട്ടിണിക്കിട്ട സംഭവത്ത ിൽ സർക്കാർ നിയമനടപടിക്ക്. ഇവിടെയുള്ള പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാണെന്ന് ഗോശാല സന്ദർശിച്ച മൃഗസംര ക്ഷണ മന്ത്രി കെ. രാജു അറിയിച്ചു.
സ്വകാര്യ ഗോശാലയിൽ കണ്ടത് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണെന്ന് മന്ത്രി പറഞ്ഞു. മേൽക്കൂരപോലുമില്ലാത്ത സ്ഥലത്താണ് പശുക്കളെ പാർപ്പിച്ചിട്ടുള്ളത്. കൃത്യമായി തീറ്റയും നൽകുന്നില്ല. മന്ത്രി നിർദേശം നൽകിയതിനെ തുടർന്ന് കേരള ഫീഡ്സിൽ നിന്ന് കാലിത്തീറ്റയും ക്ഷീരവികസന വകുപ്പ് പച്ചപ്പുല്ലും ഗോശാലയിലെത്തിച്ചു. വെറ്ററിനറി ഡോക്ടർമാരെത്തി പശുക്കളെ പരിശോധിക്കും. അവരുടെ റിപ്പോർട്ട് ലഭിച്ചശേഷം ഗോശാല സർക്കാർ ഏറ്റെടുക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
കുതിരമാളികക്ക് സമീപത്ത് കൊട്ടാരംവക ഭൂമിയിലാണ് ക്ഷേത്രത്തിലേക്ക് പാൽ നൽകാനായി സിനിമ പ്രവർത്തകർ ഉൾപ്പെടെ അംഗങ്ങളായ ട്രസ്റ്റ് സ്വകാര്യ ഗോശാല തുടങ്ങിയത്. ഇപ്പോൾ ക്ഷേത്രത്തിലേക്ക് പാൽ നൽകുന്നത് പേരിന് മാത്രമാണ്. 36 പശുക്കളാണ് ഇപ്പോൾ ഇവിടെ പട്ടിണികിടന്ന് എല്ലുംതോലുമായ അവസ്ഥയിലുള്ളത്. ക്ഷേത്രം ഗോശാലയിലേക്ക് ഈ പശുക്കളെ മാറ്റാൻ തയാറാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറയുന്നു. പ്രളയവും ശബരിമല പ്രശ്നവുമെല്ലാം വന്നതോടെ ഫണ്ട് ലഭിക്കുന്നത് കുറഞ്ഞതാണ് പശുക്കളുടെ പരിപാലനത്തിൽ പ്രശ്നമുണ്ടാകാൻ കാരണമെന്നും അവർ പറയുന്നു. ഗോശാലയിലെ പശുക്കുട്ടിയെ പട്ടി കടിച്ചതിനെ തുടർന്നാണ് ഇവിടത്തെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞദിവസം ഗോശാല സന്ദർശിച്ചിരുന്നു. പശുക്കൾക്ക് മതിയായ തീറ്റ ലഭ്യമാക്കുന്നില്ലെന്ന് മാത്രമല്ല, വൃത്തിഹീനമായ സ്ഥലത്താണ് പാർപ്പിച്ചിട്ടുള്ളതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.