കൊച്ചി: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പനിയും പകർച്ചവ്യാധികളും ഉൾപ്പെടെ മറ്റ് രോഗങ്ങളുടെ ചികിത്സ സർക്കാർ നിരക്കിൽ സ്വകാര്യ ആശുപത്രികളിൽ മാത്രമായി ക്രമീകരിക്കുന്നു. മെഡിക്കൽ കോളജുകളടക്കം സർക്കാർ ആശുപത്രികൾ കോവിഡ് ചികിത്സക്കുവേണ്ടി കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണിത്. സർക്കാറുമായി പ്രാരംഭഘട്ട ചർച്ചകൾ നടന്നതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനകൾ ഇതുസംബന്ധിച്ച നിർദേശങ്ങൾ തിങ്കളാഴ്ച സർക്കാറിന് സമർപ്പിക്കും. ഒട്ടേറെ വിട്ടുവീഴ്ചകളും ഇളവുകളും നൽകിയാണ് സർക്കാറുമായി സഹകരിക്കുന്നതെന്നും അത് നിലവിലെ സാഹചര്യം കണക്കിലെടുത്താണെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഹുസൈൻ കോയ തങ്ങൾ ‘മാധ്യമ’ത്തോട് പറഞ്ഞു.
കോവിഡ് ബാധിതർ പെരുകിയാൽ മറ്റ്രോഗങ്ങളുമായെത്തുന്നവരെ അതേ ആശുപത്രികളിൽ ചികിത്സിക്കുന്നത് രോഗവ്യാപനത്തിന് കാരണമാകും. അതിനാലാണ് സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കി പുതിയ ചികിത്സാസമ്പ്രദായം ആവിഷ്കരിക്കുന്നത്. ഇപ്രകാരം മറ്റ് രോഗങ്ങളുമായി എത്തുന്നവരെ സ്വകാര്യ ആശുപത്രികളിലേക്ക് അയക്കും. മഴക്കാലമായതിനാൽ പനി വ്യാപകമാണ്. മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളും പടരുന്നുണ്ട്. ഇത് വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് കണ്ടതിനാലാണ് അടിയന്തരമായി മറ്റ് ചികിത്സകൾ സ്വകാര്യ ആശുപത്രികളിൽ മാത്രമാക്കാൻ തീരുമാനിച്ചത്.
ഇതിന് സ്വകാര്യ ആശുപത്രികൾ ഉടൻ സജ്ജമാക്കും. ലാബ്, ശസ്ത്രക്രിയ സംവിധാനങ്ങൾ, വെൻറിലേറ്റർ ഉൾപ്പെടെ സൗകര്യങ്ങൾ ഉപയോഗിക്കും. പാവപ്പെട്ടവർക്ക് സർക്കാർ ആശുപത്രികളിൽ ലഭിക്കുന്ന സൗജന്യ ചികിത്സ സർക്കാർ മാനദണ്ഡ പ്രകാരം ലഭ്യമാക്കും. സ്വകാര്യ ആശുപത്രികളെ പ്രതിനിധാനം ചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, കാത്തലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂഷൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ, പ്രൈവറ്റ് മെഡിക്കൽ കോളജ് മാനേജ്മെൻറ് അസോസിയേഷൻ, കാത്തലിക് സെൽഫ് ഫിനാൻസ് മെഡിക്കൽ കോളജ് അസോസിയേഷൻ എന്നീ സംഘടനകളാണ് പ്രപ്പോസൽ തയാറാക്കിയിരിക്കുന്നത്. 1130ഓളം സ്വകാര്യ ആശുപത്രികളും 20 ഓളം മെഡിക്കൽ കോളജുകളുമാണ് മറ്റ് രോഗങ്ങളുടെ ചികിത്സക്ക് സന്നദ്ധത അറിയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.