ചെലവ് ചുരുക്കല്‍ ഫലം കണ്ടു; കെ.എസ്.ഇ.ബിക്ക് 20 കോടി ലാഭം

തിരുവനന്തപുരം: കെ.എസ്.ഇ.ബിയിലെ ചെലവ് ചുരുക്കല്‍ നടപടികള്‍ ഫലം കണ്ടുതുടങ്ങിയതായി റെഗുലേറ്ററി കമീഷൻ വിലയിരുത്തല്‍. 2020-21 വര്‍ഷത്തില്‍ കെ.എസ്.ഇ.ബിക്ക് 20 കോടി രൂപയുടെ പ്രവർത്തനലാഭം (റെഗുലേറ്ററി ഓപറേഷനല്‍ പ്രോഫിറ്റ്) ഉണ്ടായതായി റെഗുലേറ്ററി കമീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിന്‍രാജ് അറിയിച്ചു.

മാര്‍ക്കറ്റില്‍ സജീവമായി ഇടപെട്ട് വൈദ്യുതി വാങ്ങാനുള്ള നടപടികളും ചെലവുചുരുക്കൽ പദ്ധതികളും കാര്യക്ഷമമാക്കിയാല്‍ നഷ്ടത്തിൽനിന്ന് വേഗം കരകയറാനാകുമെന്നാണ് പ്രതീക്ഷ. റെഗുലേറ്ററി കമീഷ‍െൻറ മാർഗരേഖ പ്രകാരമുള്ളതിനേക്കാൾ അധികം ജീവനക്കാരാണ് ഇപ്പോള്‍ കെ.എസ്.ഇ.ബിയിലുള്ളത്. കെ.എസ്.ഇ.ബി കണക്ക് പ്രകാരം ശമ്പളം വാങ്ങുന്ന 33,600ഓളം ജീവനക്കാരുണ്ട്. എന്നാല്‍ കമീഷന്‍ അനുവദിച്ചത് 27,175 മാത്രമാണ്. പ്രവർത്തനലാഭം 20 കോടിയുണ്ടെങ്കിലും സി.എ.ജി അടക്കം ഓഡിറ്റില്‍ നഷ്ടമാണെന്ന വിലയിരുത്തലാണുള്ളത്.

ദശാബ്ദങ്ങൾക്കുശേഷം ജലവൈദ്യുതോൽപാദന രംഗത്തുൾപ്പെടെ പുത്തനുണർവുണ്ടാക്കാൻ കഴിഞ്ഞു. ആഭ്യന്തര വൈദ്യുതി ഉൽപാദനശേഷിയിൽ 156.16 മെഗാവാട്ടി‍െൻറ വർധന കൈവരിച്ചു. ഇതിൽ 38.5 മെഗാവാട്ട് ശേഷിയുള്ള നാല് ജലവൈദ്യുതി പദ്ധതികളും 117.66 മെഗാവാട്ടി‍െൻറ സൗരോർജ പദ്ധതികളും ഉൾപ്പെടുന്നു. ഇതി‍െൻറ ഫലമായി പവർകട്ടില്ലാത്ത വർഷമാണ് കടന്നുപോയത്. സ്ഥാപനം ലാഭത്തിലായാല്‍ അതി‍െൻറ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നൽകണമെന്നാണ് ചട്ടം. എന്നാൽ പെന്‍ഷന്‍ ഫണ്ടില്‍ വൻതുക കുടിശ്ശിക അടയ്ക്കാനുണ്ട്. അത് പൂർണമായും നിക്ഷേപിച്ചശേഷമേ മറ്റ് കാര്യങ്ങളിലേക്ക് കടക്കൂ. വൈദ്യുതി നിരക്ക് യൂനിറ്റിന് ശരാശരി 32 (6.6 ശതമാനം) പൈസ ഇപ്പോൾ വർധിപ്പിച്ചതിലൂടെ 1000 കോടിയുടെ അധികവരുമാനമാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്.അഞ്ച് വർഷത്തേക്കുള്ള വർധനയാണ് പരിഗണിച്ചതെങ്കിലും കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടില്ലാത്തതിനാൽ 2022-23 വർഷത്തേത് മാത്രമാണ് പ്രഖ്യാപിച്ചത്. യൂനിറ്റിന് 98 പൈസയുടെ വർധന വേണമെന്നാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടിരുന്നത്. 

Tags:    
News Summary - Cost reduction saw results; 20 crore profit to KSEB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.