സഹകരണ മേഖല നിശ്ചലം; നിക്ഷേപകര്‍ നെട്ടോട്ടത്തില്‍

കോട്ടയം: നോട്ട് റദ്ദാക്കലിനത്തെുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയിലുണ്ടായ നിശ്ചലാവസ്ഥ ഏതാണ്ട് പൂര്‍ണം. സഹകരണ ബാങ്കുകളും സംഘങ്ങളും നേരിടുന്ന പ്രതിസന്ധി സംസ്ഥാനത്തിന്‍െറ സമ്പദ്വ്യവസ്ഥക്കും സാമ്പത്തിക കെട്ടുറപ്പിനും കനത്ത തിരിച്ചടിയായപ്പോള്‍ കേരളത്തിന്‍െറ സര്‍വമേഖലകളും തകര്‍ന്നടിയുകയാണ്. സാമ്പത്തിക ഇടപാടുകള്‍ക്കുപോലും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ ശ്വാസംമുട്ടിച്ചതോടെ 1.15 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ ഇടപാടുകളും നിലച്ചു.

ദിനേന 25,000 കോടിയുടെ സാമ്പത്തിക ക്രയവിക്രയമാണ് സഹകരണ ബാങ്കുകളില്‍ നടന്നിരുന്നത്. നിക്ഷേപത്തിന്‍െറ 60-70 ശതമാനവും കള്ളപ്പണമാണെന്ന പേരില്‍ ഇതും അവതാളത്തിലാക്കി. ജില്ല സഹകരണ ബാങ്കുകളില്‍ മാത്രം 35 ലക്ഷം ഇടപാടുകാരുണ്ട്. താഴെ തലത്തിലുള്ള ബാങ്കുകളില്‍ നിക്ഷേപകരുടെ എണ്ണം ഇതിന്‍െറ ഇരട്ടിവരും. കാര്‍ഷിക, റബര്‍, ചെറുകിട വ്യവസായ മേഖലകളിലടക്കം സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകളെയെല്ലാം പ്രതിസന്ധി ബാധിച്ചു കഴിഞ്ഞു.

പ്രതിസന്ധി പതിനായിരക്കണക്കിന് ബാങ്ക് ജീവനക്കാരെയും ദുരിതത്തിലാക്കി. ബാങ്ക് ഭരണസമിതിയും സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരും നിക്ഷേപകരുടെ ചോദ്യത്തിന് മറുപടി നല്‍കാനാവാതെ മുങ്ങുന്ന സ്ഥിതിയാണ് പലയിടത്തും. ജീവനക്കാരുടെ ശമ്പളവും പ്രതിസന്ധിയിലാണ്. കാര്‍ഷികമടക്കം അനുവദിച്ച 1200 കോടിയിലധികം രൂപയുടെ വായ്പ വിതരണം ചെയ്യാനാവാതെ വിവിധ ബാങ്കുകളില്‍ കെട്ടിക്കിടക്കുകയണ്. പണയ ഉരുപ്പടികള്‍ തിരച്ചെടുക്കാനോ പണയം വെക്കാനോ കഴിയാതെ ആയിരങ്ങളാണ് ബുദ്ധിമുട്ടുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടുകളുടെ വിയോഗവും നിലച്ചു. തനത് ഫണ്ടുകളുടെ നിക്ഷേപം സഹകരണ ബാങ്കുകളിലാണ്. വിവാഹമടക്കം അടിയന്തര ആവശ്യങ്ങള്‍ക്കുപോലും പണം കിട്ടാത്ത സാഹചര്യത്തില്‍ സാധാരണക്കാരും നെട്ടോട്ടത്തിലാണ്. ക്ഷേമ പെന്‍ഷനുകളുടെ വിതരണവും നിലക്കുമെന്നാണ് സൂചന. നല്‍കിയ വായ്പകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്തതും ബാങ്കുകളെ വലക്കുന്നു. 40,000 കോടിയോളമാണ് സഹകരണ ബാങ്കുകള്‍ നല്‍കിയ വായ്പ. വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ബസ് വാങ്ങാന്‍ മാത്രം 100 കോടിയോളം രൂപ വായ്പ നല്‍കിയിരുന്നു. സഹകരണ ബാങ്കുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന നീതി മെഡിക്കല്‍ സ്റ്റോറുകളും ലബോറട്ടറികളും വളമടക്കമുള്ള കാര്‍ഷിക വിപണന കേന്ദ്രങ്ങളും അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് ഉറപ്പാക്കിയിരുന്ന സഹകരണ സ്റ്റോറുകളുമെല്ലാം അടച്ചുകഴിഞ്ഞു.

ജില്ല സഹകരണ ബാങ്കുകളിലെ നിക്ഷേപം പിന്‍വലിക്കാന്‍ പ്രാഥമിക ബാങ്കുകള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ ജില്ല ബാങ്കുകളില്‍ 80,000 കോടിയിലേറെ രൂപ കെട്ടിക്കിടക്കുയാണ്. നിക്ഷേപകരില്‍നിന്ന് വാങ്ങിയ അസാധുവാക്കിയ 1000, 500 രൂപ നോട്ടുകളും കെട്ടിക്കിടക്കുകയാണ്. ഇത് മാറാന്‍ കഴിയാത്ത സ്ഥിതിയുണ്ടായാല്‍ സഹകരണ ബാങ്കുകള്‍ എന്നന്നേക്കുമായി അടച്ചിടേണ്ടി വരും. സഹകരണ ബാങ്കുകളില്‍നിന്ന് നല്‍കിയ ചെക്കുകള്‍ സ്വീകരിക്കാന്‍പോലും സ്ഥാപനങ്ങള്‍ തയാറാവാത്തത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്.

 

Tags:    
News Summary - cooperative sector stopped: investers are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.