മലപ്പുറം: കോവിഡ് 19 ആശങ്കകളിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന കാലത്ത് റെഡി ആവാത്ത പൂവ് കൊണ്ട് നമ്മുടെ ചിന്തകളിലേക്ക് ആഴ്ന്നിറങ്ങിയ മുഹമ്മദ് ഫായിസ് എന്ന 10 വയസ്സ്കാരൻ ആണ് മൂന്ന് ദിവസമായി വാർത്തമാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ഇഷ്ടതാരം. ഫായിസ് ആണ് വീഡിയോ ചെയ്തത് എന്ന് തിരിച്ചറിഞ്ഞത് മുതൽ അഭിനന്ദനങ്ങളും ഉപഹാരങ്ങളും പ്രവഹിക്കുകയാണ്. മിൽമ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പരസ്യവാചകമായി ഈ ബാലെൻറ വാക്കുകൾ കടമെടുത്തു.
ട്രോളുകളുടെ പെരുമഴയും നിലച്ചിട്ടില്ല. ഇതിനിടയിലാണ് ഫായിസിന്റെ തലയിലെ തൊപ്പിയിൽ തൂങ്ങി ചിലർ വിഷയം മതവൽക്കരിക്കുന്നത്. ഭീകരവാദത്തോട് വരെ ചേർത്ത് ഈ കുരുന്നിെൻറ പേര് ഉപയോഗിക്കുമ്പോൾ 'കൊയപ്പീല്ല' എന്ന മട്ടിൽ അവൻ ചിരിക്കുന്നുണ്ടെങ്കിലും ഒരു സാധാരണ പ്രവാസിയുടെ കുടുംബത്തിൽ ഈ കോവിഡ് കാലത്ത് അതുണ്ടാക്കിയ മുറിവ് ചെറുതല്ല.
"അവൻ ചെറുപ്പം തൊട്ടേ തൊപ്പി ധരിക്കുന്ന കുട്ടിയാണ്. സ്കൂളിൽ പോവുമ്പോഴും വിരുന്നിനും കല്യാണത്തിനും പോവുമ്പോൾ പോലും തലയിൽ തൊപ്പി കാണും’’- ഫായിസിെൻറ മാതാവിെൻറയും സഹോദരങ്ങളുടെയും പ്രതികരണം ഇങ്ങനെ. കുടുംബത്തിൽ പിതാവ് മുനീർ സഖാഫി ഉൾപ്പെടെ ധാരാളം മതപണ്ഡിതന്മാർ ഉണ്ട്. അവരും അവരുടെ മക്കളുമെല്ലാം തലയിൽ തൊപ്പി വെക്കുന്നവരാണ്. വീട്ടിൽ കളിച്ചു നടക്കുന്ന സമയത്ത് എടുത്ത കുസൃതിയാണ് ആ വീഡിയോ. വീടിന് അകത്ത് ആണെങ്കിൽ ഫായിസ് തൊപ്പി ഇടാറില്ലെന്നും വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
ജൂലൈ 25ന് രാത്രിയാണ് 'മാധ്യമം' ഓൺലൈനിൽ നിന്ന് ലഭിച്ച നിർദേശപ്രകാരം വീഡിയോ ചെയ്ത കുട്ടിയെ കണ്ടെത്താൻ ശ്രമം തുടങ്ങുന്നത്. കൊണ്ടോട്ടി കിഴിശ്ശേരി ഭാഗത്താണ് വീട് എന്ന സൂചന കിട്ടിയപ്പോൾ വാർഡ് മെമ്പറെ വിളിച്ചു വീട്ടിലെ നമ്പർ സംഘടിപ്പിക്കുകയായിരുന്നു. വീട്ടുകാർ അയച്ചു തന്ന എല്ലാ ഫോട്ടോയിലും ഫായിസ് തൊപ്പി വെച്ചിട്ടാണ്. അതവന്റെ ഐഡന്റിറ്റിയാണ്.
വിദ്വേഷപ്രചാരണം ആ കുടുംബത്തെ വേദനിപ്പിക്കുന്നുണ്ട്. ഫായിസിന്റെ കടലാസ് പൂവ് എപ്പഴേ റെഡിയായി. കാണാൻ ചെന്നാൽ ഭംഗിയുള്ള പൂവ് അവൻ ഉണ്ടാക്കിത്തരും. നമ്മുടെ മനോഭാവം ആണ് റെഡിയാവാത്തത്. ചെലോര് അങ്ങനെയാണ്. അവർ എപ്പോഴും "വേറെ മോഡല്" ആവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.