തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിര്‍ണയത്തിൽ പിടിമുറുക്കുമെന്ന സൂചന നൽകി കോൺഗ്രസ് ഹൈകമാന്‍ഡ്. വിജയസാധ്യതക്കപ്പുറം ഗ്രൂപ്പുള്‍പ്പെടെ ഒരു പരിഗണനയും ഉണ്ടാവില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് അധ്യക്ഷനായ തെരഞ്ഞെടുപ്പ് നിരീക്ഷക സംഘത്തിെൻറ സാന്നിധ്യത്തിൽ ചേർന്ന തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിലും പിന്നീട് ചേർന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിലും ഹൈകമാൻഡ് പ്രതിനിധികൾ വ്യക്തമാക്കി.
വിജയം ഉറപ്പുള്ളവർക്കായിരിക്കും സ്ഥാനാർഥിത്വമെന്ന് സംഘടന ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഭാരവാഹി യോഗത്തിൽ പറഞ്ഞു. എക്കാലവും ചെറുപ്പക്കാർക്ക് പരിഗണന നൽകിയ ചരിത്രമാണ് കോൺഗ്രസിന്. ഇനിയും അതുണ്ടാകും. പക്ഷേ, വിജയം ഉറപ്പുള്ള ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കുമായിരിക്കും സീറ്റ്.
മുതിർന്നവർ മത്സരിക്കുേമ്പാഴും പാർട്ടിക്ക് ജയിക്കാനാകുമോയെന്ന് നോക്കും. അതെല്ലങ്കിൽ വൻ വിപത്തായിരിക്കും പാർട്ടിക്കുണ്ടാകുക. വിജയ സാധ്യതയുള്ളവരെ മാത്രമേ സ്ഥാനാർഥിയാക്കാന്‍ കഴിയൂ. അക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. വ്യക്തി താല്പര്യങ്ങള് ഇല്ലാത്തതിനാൽ ഇക്കാര്യം തുറന്ന് പറയുകയാണ്. ചിലപ്പോള്‍ മറ്റുള്ളവര്‍ താല്പര്യങ്ങള് കൊണ്ട് തുറന്ന് പറഞ്ഞെന്ന് വരില്ല. എല്ലാവരും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെക്കണം. ഇത്തവണ ക്ഷീണം പറ്റിയാൽ നാളെ പാർട്ടിക്ക് എന്ത് സംഭവിക്കുമെന്ന് എല്ലാവരും മനസ്സ് തുറന്ന് ആലോചിക്കണം. വാൾ എടുത്തവർക്കെല്ലാം വെളിച്ചപ്പാടാകാൻ ആവില്ല. സംഘടന ചട്ടക്കൂട് എല്ലാവർക്കും ബാധകമാണ്. പാർട്ടി കമ്മിറ്റികളിൽ ഏതു കാര്യവും ചർച്ച ചെയ്യാം. പക്ഷേ, പരസ്യ അഭിപ്രായം പറഞ്ഞ് പാർട്ടിയെ മോശമാക്കൽ ഒഴിവാക്കണം. മറിച്ചായാൽ എതിരാളികൾക്ക് അവസരം ഒരുക്കലാകും -വേണുഗോപാൽ പറഞ്ഞു. വിജയസാധ്യത മുഖ്യ മാനദണ്ഡമാകണമെന്ന് മേൽനോട്ടസമിതി യോഗത്തിൽ അശോക് ഗഹ്ലോട്ടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.