കോഴിക്കോട്: കേരളത്തെക്കുറിച്ച് ഒരു എം.പിക്ക് പോലും നല്ലത് പറയാൻ പറ്റാത്ത സാഹചര്യമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തെക്കുറിച്ച് നല്ലത് പറയുന്നതിന് വിലക്കേർപ്പെടുത്തിയ പാർട്ടിയാണ് കോൺഗ്രസെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
വ്യവസായ രംഗത്തെ കുതിപ്പടക്കം കേരളത്തെ സംബന്ധിച്ച് നല്ലത് മലയാളികൾ ആകെയാണ്. കേരളത്തെക്കുറിച്ച് നല്ല വസ്തുത ഒരു എം.പിക്ക് പോലും പറയാൻ പറ്റാത്ത സാഹചര്യമാണ്. എന്തൊരു സൈബർ ആക്രമമാണ് നടക്കുന്നത്. ഇന്ന് ഒരു പത്രത്തിന്‍റെ എഡിറ്റോറിയൽ പോലും ഭീകരമാണ്. എവിടേക്കാണ് നമ്മുടെ നാട് പോകുന്നത്. കേരളത്തെക്കുറിച്ച് ഒരു വസ്തുത, നല്ലത് പറഞ്ഞാൽ അത് നിരോധിക്കപ്പെട്ട പോലെയാണ്.
കേരളത്തെക്കുറിച്ച് നല്ലത് പറയുന്നതിന് വിലക്കേർപ്പെടുത്തിയ പാർട്ടിയാണ് കോൺഗ്രസ്. കേരള വിരുദ്ധ കോൺഗ്രസായി കേരളത്തിലെ കോൺഗ്രസ് മാറിയോ? -മന്ത്രി ചോദിച്ചു.
അതേസമയം, ഇടത് സര്‍ക്കാറിനെയും പ്രധാനമന്ത്രി മോദിയെയും പ്രശംസിച്ച ശശി തരൂർ എം.പിക്കെതിരെ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്തെത്തി. തരൂർ ചെയ്തത് ശരിയായ നടപടിയല്ലെന്നും പാർട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഈ രീതിയിൽ ചിന്തിക്കാൻ പാടില്ലായിരുന്നെന്നും കെ. മുരളീധരൻ പറഞ്ഞു. ശശി തരൂർ ഇവിടെ നാലു തവണ മത്സരിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ടി രാപ്പകൽ പണിയെടുത്ത പാർട്ടി പ്രവർത്തകരുണ്ട്. ആ പ്രവർത്തകർക്ക് പഞ്ചായത്തിൽ ജയിക്കാനുള്ള അവസരാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്. അത് അദ്ദേഹം ഓർക്കണ്ടേ? അത് ഒരു ലേഖനം കൊണ്ട് ഇല്ലാതാക്കണോ? -മുരളീധരൻ ചോദിച്ചു.
തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണവും രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്നും വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.