പാലക്കാട്: സമൂഹ വ്യാപന സാധ്യത കണക്കിലെടുത്ത് കോവിഡ് രോഗനിയന്ത്രണ മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കോവിഡ് ചികിത്സക്കുള്ള മരുന്നുകളുടെ ഉൽപാദനവും ലഭ്യതയും ഉറപ്പുവരുത്തണമെന്ന് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻ.പി.പി.എ) സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്ക് നിർദേശം നൽകി.
മീഥൈൽ പ്രെഡ്നിസോലോൺ, ഹെപ്പാരിൻ (എനോക്സാപാരിൻ) മരുന്ന്, ഡെക്സമെതസോൺ ടാബ്ലെറ്റ് എന്നിവ നിർമാതാക്കൾ പരമാവധി ഉൽപാദിപ്പിക്കണം. സമൂഹ വ്യാപന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതിനാൽ ശേഖരിച്ചുവെച്ച മരുന്നുകൾ തികയാതെവരും. മരുന്നുക്ഷാമം ഉണ്ടായാൽ സമൂഹ വ്യാപനത്തിെൻറ ആഘാതം വലുതായിരിക്കുമെന്നും ആഗസ്റ്റ് 31 വരെ മരുന്നുകൾ കരുതിവെക്കണമെന്നും എൻ.പി.പി.എ പറയുന്നു.
സന്ധിവാതം, രക്തസംബന്ധമായ തകരാറുകൾ, കടുത്ത അലർജി, രോഗപ്രതിരോധ ശേഷിക്കുറവ് തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നതാണ് മീഥൈൽ പ്രെഡ്നിസോലോൺ. ഹെപ്പാരിൻ രക്തം കട്ടപിടിക്കുന്നത് തടയുന്നു. വിവിധ രോഗാവസ്ഥകളെ ചികിത്സിക്കാനുള്ള കോർട്ടികോസ്റ്റിറോയിഡാണ് ഡെക്സമെതസോൺ. മതിയായ സ്റ്റോക്ക് ഉറപ്പുവരുത്താനും രാജ്യത്തുടനീളം വിതരണം ഉറപ്പാക്കാനുമായി 2020 ഡിസംബർ വരെ ഹെപ്പാരിെൻറ വില 50 ശതമാനം ഉയർത്തി. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്ന് ഘടകങ്ങളുടെ വില വർധന കണക്കിലെടുത്താണ് എൻ.പി.പി.എ തീരുമാനം. കേന്ദ്ര ആരോഗ്യ മന്ത്രാലയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വില പരിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.