വർഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന നേതാക്കളെയാണ് നാടിന് ആവശ്യം -പ്രകാശ് രാജ്

കണ്ണൂർ: വർഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കുന്ന നേതാക്കളെയാണ് നാടിന് ആവശ്യമെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. ധർമടത്ത് തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരാണ് വർഗീയതക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുള്ളത്. ബി.ജെ.പിയെ ഭയക്കാത്ത മുഖ്യമന്ത്രിമാരെയാണ് വേണ്ടത്. അടുത്ത അഞ്ചു വർഷവും പിണറായിയെ ഈ കസേരയിൽ കാണാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ധർമടം മണ്ഡലത്തിൽ നടത്തിയ മുഖ്യമന്ത്രിക്ക് സാംസ്കാരിക കേരളത്തിന്റെ ആദരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്.

എഴുത്തുകാരായ ടി. പദ്‌മനാഭൻ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് സംസാരിച്ചു. ധർമടം മണ്ഡലത്തിലായിരുന്നു തന്റെ വോട്ടെങ്കിൽ താനത് പിണറായി വിജയന് നൽകിയേനെ എന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ആശംസകൾ നേർന്ന് വാദ്യ കലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, നടി റിമ കല്ലിങ്കൽ, എഴുത്തുകാരൻ ബെന്യാമിൻ എന്നിവരും യോഗത്തിൽ സംസാരിച്ചു.

പയ്യന്നൂരിലെ ഇടതുപക്ഷ കോട്ടയിൽ വിള്ളലുണ്ടാക്കാൻ ആര് പരിശ്രമിച്ചാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രക്തസാക്ഷി ഫണ്ട് വിവാദമുയർത്തി സി.പി.എം വിട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന വി. കുഞ്ഞിക്കൃഷ്ണന്റെ പേര് പരാമർശിക്കാതെയായിരുന്നു പയ്യന്നൂർ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം. നേതാക്കളുടെയും രക്തസാക്ഷികളുടെയും നാടായ പയ്യന്നൂരിന്റെ പവിത്രത തകർക്കാൻ ആർക്കും സാധിക്കില്ല. ഒരു ചില്ലിക്കാശുണ്ടായാൽ അത് കൃത്യമായി കണക്ക് വെക്കുന്ന നേതാക്കളുടെ പാരമ്പര്യമാണുള്ളതെന്നും ഏത് വലിയ പ്രതിസന്ധിയിലും പാർട്ടിക്കൊപ്പം ഉറച്ചുനിൽക്കുന്നവരാണ് പയ്യന്നൂരുകാരെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പയ്യന്നൂർ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനന്റെ വിജയത്തിനായി എല്ലാവരും ഒന്നിച്ച് നിൽക്കണമെന്ന് പിണറായി വിജയൻ ആഹ്വാനം ചെയ്തു. മഹാന്മാരുടെ നേതൃത്വത്തിൽ പാർട്ടി വളർന്ന മണ്ണിൽ ജനകീയ പ്രതിരോധം ശക്തമാണ്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. മാർച്ച് 31 കഴിഞ്ഞിട്ടും ഖജനാവിന് ഒന്നും സംഭവിച്ചില്ലെന്നും നികുതി വരുമാനം വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ് വിവാദത്തിൽ സി.പി.എം നേതാവ് എം. സ്വരാജിന് രൂക്ഷമായ മറുപടിയുമായി വി. കുഞ്ഞിക്കൃഷ്ണൻ രംഗത്തെത്തിയിരുന്നു. തർക്കബുദ്ധിയിൽ ആത്മരതി അനുഭവിക്കുന്നയാളാണ് സ്വരാജെന്നും പയ്യന്നൂരിലെ ശവംതൂക്കികളെ വെളുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കുഞ്ഞിക്കൃഷ്ണൻ കുറ്റപ്പെടുത്തി. വലിയ സാമ്പത്തിക വെട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്ന വ്യക്തിയെ അപഹസിക്കാനാണ് സ്വരാജ് മുതിരുന്നത്. തെളിവുകൾ മറച്ചുവെച്ച് വെറും വാക്പ്രയോഗങ്ങൾ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും വാക്കുകളുടെ മായാവലയത്തിൽ വീഴില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഫണ്ടിനെക്കുറിച്ച് രക്തസാക്ഷി ധനരാജിന്റെ കുടുംബത്തോട് ചോദിക്കാൻ പറഞ്ഞത് കുറുക്കന്റെ ബുദ്ധിയാണ്. പാർട്ടി ആശ്രിതരുടെ നിസ്സഹായതയെ ബുദ്ധിപരമായി ചൂഷണം ചെയ്യാനാണ് ഇത്തരം പ്രസ്താവനകളിലൂടെ ശ്രമിക്കുന്നത്. ചട്ട കണ്ട് പുസ്തകത്തെ വിലയിരുത്താൻ കഴിയില്ലെന്ന് പറയുന്നത് പോലെയാണ് സ്വരാജിന്‍റെ പ്രവൃത്തി. പ്രസ്ഥാനത്തിനുണ്ടായ മൂല്യശോഷണത്തിനെതിരായ തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Tags:    
News Summary - The country needs leaders who take a stand against communalism -Prakash Raj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.