ആന്‍റോ ആന്‍റണി (കോൺഗ്രസ്) തോമസ് ഐസക് (സി.പി.എം) അനിൽ കെ ആന്‍റണി

(ബി.ജെ.പി)

ക്ലാസിക് പോര്: ഇടതോ വലതോ?

ഇടതൂർന്ന വനമേഖലയിൽ മലനാടും ഇടനാടും അപ്പർകുട്ടനാടും ചേർന്നൊരു ഭൂവിഭാഗമായ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന് പ്രായം 15. പ്രാദേശിക പ്രശ്നങ്ങൾ മുതൽ ഗോളാന്തരീയ വിഷയങ്ങൾ സ്വാധീനിക്കപ്പെടുന്ന മധ്യതിരുവിതാംകൂർ ജനതയാണിവിടെ.

ഇടുക്കി, അടൂർ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലായി ചിതറി കിടന്നിരുന്ന സമയത്ത് വലത് വിട്ടൊന്ന് ചിന്തിക്കാതിരുന്നവർ സ്വന്തം മേൽവിലാസമായ പത്തനംതിട്ട മണ്ഡലം ജനിച്ചതിന്‍റെ 15 വയസ്സിനിടക്ക് നിഗമനങ്ങൾ അപ്രാപ്യമാക്കുന്ന തീരുമാനങ്ങളിലൂടെ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു.

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് പത്തനംതിട്ട ലോക്സഭാ മണ്ഡലം. വിവാദങ്ങളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിച്ച പത്തനംതിട്ട മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനമാകെ ചൂട് പിടിച്ച വിഷയങ്ങൾ കേന്ദ്രീകരിക്കപ്പെട്ടു. ആറന്മുള വിമാനത്താവളവും ശബരിമലയുമെല്ലാം ഓരോ ഘട്ടങ്ങളിലും പത്തനംതിട്ടയെ വാനിൽ കത്തിച്ചു നിർത്തി.

പത്ത് വർഷത്തിനിടെ, വലതുകോട്ടയിൽ കാര്യമായ നിറംവിത്യാസം കണ്ടുതുടങ്ങിയിട്ടുണ്ട്. മൂന്ന് എം.എൽ.എമാർ യു.ഡി.എഫിനും നാലുപേർ എൽ.ഡി.എഫിനും ഉണ്ടായിരുന്നിടത്തു നിന്ന് മണ്ഡലം ഇടത് ആധിപത്യത്തിലേക്ക് എത്തിയിട്ടുണ്ട്. കേരളാ കോൺഗ്രസ് മാണി വിഭാഗം കൂട് മാറി എത്തിയതോടെ 2021 ലെ തെരഞ്ഞെടുപ്പിൽ ഏഴ് നിയമ സഭാ മണ്ഡലങ്ങളും എൽ.ഡി.എഫ് കീഴടക്കി. ഒരു കാലത്ത് യു.ഡി.എഫിന്‍റെ ഉറച്ച മണ്ഡലാമായിരുന്ന ജില്ലയിൽ അവരുടെ ശക്തി കേന്ദ്രമായി തുടരുന്നത് ലോക്സഭാ മണ്ഡലം മാത്രമാണ്.

ഇതൊക്കെ ചർച്ചയാകും

പ്രവാസികൾ കൂടുതലുള്ള ജില്ല, തീർത്ഥാടനങ്ങളുടെ തലസ്ഥാനം, കർഷകരുടെ നാട് എന്നിങ്ങനെ സവിശേതകൾ ഏറെയുണ്ട് ഇൗ മലയോര മണ്ഡലത്തിന്. ആഗോള സമ്പദ് വ്യവസ്ഥയുടെ ചെറുപതിപ്പായ മണ്ഡലത്തിൽ ഹൈടെക് ബാങ്ക് ശാഖകൾ ഗ്രാമങ്ങളുടെ ഐശ്വര്യമാണ്. നാഥനില്ലാതെ കിടക്കുന്ന കോടികളുടെ സമ്പാദ്യങ്ങൾക്ക് മുന്നിൽ നിസാഹായരായി നിൽക്കുകയാണ് ബാങ്കുകൾ.

രണ്ടാൾ കൂടുന്നിടത്തൊക്കെ തലമുറ വ്യത്യാസമില്ലാത്ത ചർച്ച സമ്പദ് വ്യവസ്ഥ പച്ചപിടിക്കുന്ന ഏതു രാജ്യത്തിന്‍റെയും സാധ്യതകളാണ്. അമേരിക്കയിലേക്കും യൂറോപ്പിലേക്കുള്ള കുടിയേറ്റവും കുടിയേറ്റ പ്രശ്നങ്ങളും വിദേശ വിദ്യാഭ്യാസത്തിന്‍റെ സാധ്യതകളും നഴ്സുമാരുടെ വേതനവും ഇവിടെ ദേശീയ പ്രശ്നം തന്നെയാണ്.

ലോകത്തിന്‍റ ചെറുപതിപ്പാണെങ്കിലും ഒരു നഗരമായി പോലും വികസിക്കാൻ കഴിയാത്ത ജില്ലാ ആസ്ഥാനത്തേക്ക് ഇന്നും ഗതാഗത സൗകര്യം കുറവാണ്. തിരുവല്ല, പന്തളം, അടൂർ വഴി കടന്നുേഒപാകുന്നഎം.സി റോഡാണ് പ്രധാനം. ഏക റെയിൽവെ സ്റ്റേഷനായ തിരുവല്ലയിൽ ഇനിയും സ്റ്റോപ്പുകളില്ലാത്ത നിരവധി ട്രയിനുകളുണ്ട്.

ഭൂമി ശാസ്ത്രപരമായി പത്തനംതിട്ടയോട് ചേർന്ന് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരാണ് ശബരിമല തീർത്രഥാടകൾ ഉൾെപ്പെടെയുള്ളവരും ആശ്രയം. വൈകിട്ട് ആറുമണി കഴിഞ്ഞാൽ ജില്ലാ ആസ്ഥാനത്തേക്ക് പോലും എത്തിപ്പെടാനുള്ള പൊതു ഗതാഗത സൗകാര്യങ്ങൾ പരിമിതമാണ്.

അതുകൊണ്ടുതന്നെ, ജില്ലയിലുടെ കടന്നുപോകുന്ന പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയും ഗ്രീൻ ഫീൽഡ് ഹൈവെയും ചെങ്ങന്നൂർ- പമ്പ തീരദേശ റെയിൽ പാതയും ഇനിയും വിട്ടൊഴിയാത്ത സിൽവർ ലൈനും ഇതുമായി ബന്ധപ്പെട്ട ഭൂ വിഷയങ്ങളും വോട്ട് പെട്ടിയിൽ പ്രതിഫലിക്കും.

പോരാട്ടം ഇങ്ങനെ

ഹാട്രിക്ക് തികച്ച് സിറ്റിങ് എം.പിയായ ആന്‍റോ ആന്‍റണി നാലാം അങ്കത്തിന് ഇറങ്ങിയപ്പോൾ അക്ഷമരായി കാത്തിരുന്ന യു.ഡി.എഫ് ക്യാമ്പ് പകൽ ചൂടിനെയും അവഗണിച്ച് സജീവമാണ്. മണ്ഡലത്തിന്‍റെ മുക്കുമൂലകൾ അറിയാവുന്ന ആന്‍റോ ബന്ധങ്ങളൊക്കെ പുതുക്കുന്ന തിരക്കിലാണ്.

മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുൻമന്ത്രിയുമായ തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ മത്സരിപ്പിക്കുന്നത്. ‌ലോക്സഭയിലേക്ക് തോമസ് ഐസക്കിന്‍റെ കന്നി അങ്കവുമാണ്. സിപിഎം ജില്ലാ ഘടകത്തിന്‍റെ ചുമതലയുണ്ടായിരുന്ന അദ്ദേഹം കഴിഞ്ഞ പാർട്ടി സംസ്ഥാന സമ്മേളനത്തിന്ശേഷം ഒന്നര വർഷമായി പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ സജീവമായിരുന്നു.

തിരുവല്ലയിൽ എകെജി പഠനകേന്ദ്രത്തിന്‍റെ ചുമതലയിൽ ജനുവരി മധ്യത്തോടെ സംഘടിപ്പിച്ച മൈഗ്രൈഷൻ കോൺക്ലേവിലൂടെ പ്രവാസികളിലേക്കും അതുവഴി ഐസക് പ്രചാരണരംഗത്തേക്കും കടന്നിരുന്നു. ഇതിനു തുടർച്ചയായി നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ജോബ് സ്റ്റേഷനുകളും തുറന്നു.

സർപ്രൈസ് സ്ഥാനാർഥിയായി എൻ.ഡി.എ എത്തിച്ച അനിൽ കെ ആന്‍റണിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നേരിട്ട് ഓടി എത്തിയത്. എ.കെ ആന്‍റണിയുടെ മകനെന്ന നിലയിൽ വലിയ പ്രാധാന്യമാണ് ബി.ജെ.പി ദേശീയ നേതൃത്വംനൽകുന്നത്. അനിലിന് എതിരെ ബി.ജെ.പിയിൽ ഉയർന്ന എതിർപ്പുകളെ വകവെക്കുന്നില്ലെന്ന സന്ദേശം കൂടി സമ്മേളനത്തിലൂടെ മോദി കേരള നേതൃത്വത്തിന് നൽകി കഴിഞ്ഞു. 

Tags:    
News Summary - Classic War- Left or Right

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.