തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബി.ജെ.പി കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പ്രതിഷേധം തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിൽ വൻ സംഘർഷത്തിൽ കലാശിച്ചു. മിനിറ്റ്‌സ് ബുക്കിൽ ഒപ്പിടുന്നത് ബി.ജെ.പി കൗൺസിലർമാർ തടഞ്ഞതാണ് സംഘർഷം രൂക്ഷമാക്കിയത്.
തുടർച്ചയായി രണ്ടു കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ സുഗതന്റെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നിരിക്കെ, പ്രതിപക്ഷത്തെ ഒപ്പിടാൻ അനുവദിക്കാതെ ഭരണപക്ഷം തടഞ്ഞതാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് അജണ്ടകൾ പാസാക്കി മേയർ യോഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുപക്ഷവും തമ്മിൽ സംഘർഷമുണ്ടായത്.
പ്രതിഷേധത്തിനിടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ സ്ത്രീകളടക്കമുള്ളവർക്കു നേരെ കൈയേറ്റം നടത്തിയതായി കോൺഗ്രസ് ആരോപിച്ചു. യോഗത്തിനിടെ ബി.ജെ.പി കൗൺസിലർമാർ പ്രതിപക്ഷത്തിനെതിരെ മോശം പരാമർശങ്ങൾ നടത്തിയതും കൗൺസിൽ ഹാളിൽ ബഹളത്തിനിടയാക്കി.
ജയിലിൽ കഴിയുന്ന സുഗതന്റെ കൗൺസിലർ സ്ഥാനം നിലനിർത്താനുള്ള ബി.ജെ.പിയുടെ നീക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം. ഇരുവിഭാഗം കൗൺസിലർമാർ തമ്മിൽ രൂക്ഷമായ വാഗ്വാദവും ഉന്തും തള്ളും അരങ്ങേറി. സംഭവത്തെത്തുടർന്ന് കോർപറേഷൻ പരിസരത്ത് കനത്ത പ്രതിഷേധമാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.