മഹാരാജാസ് കോളജിൽ സംഘർഷം; എസ്‌.എഫ്.ഐ യൂനിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ എസ്‌.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുൽ നാസിറിന് സംഘർഷത്തിൽ കുത്തേറ്റു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കാമ്പസിൽ നാടക പരിശീലനം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം വിദ്യാർഥികളുമായി സംഘർഷമുണ്ടാകുയായിരുന്നു.

കത്തി, ബിയർ കുപ്പി, വടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു. അബ്ദുൽ നാസിർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ആക്രണമത്തിന് പിന്നിൽ ഫ്രട്ടേണിറ്റി, കെ.എസ്.യു പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാലിനെ ഒരുസംഘം മർദിച്ചിരുന്നു. സാരമായി പരിക്കേറ്റ ബിലാൽ എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിൽ ചികിത്സയിലാണ്. എസ്.എഫ്.ഐ പ്രവർത്തകരാണ് ബിലാലിനെ ക്രൂരമായി ആക്രമിച്ചതെന്ന് ഫ്രറ്റേണിറ്റി ആരോപിച്ചു.

മഹാരാജാസിലെ ഗ്യാങ് സംഘർഷങ്ങളുടെ മറവിൽ ഫ്രറ്റേണിറ്റിയെ പ്രതി ചേർക്കാനുള്ള എസ്.എഫ്.ഐയുടെയും മാധ്യമങ്ങളുടെയും നീക്കം അപലപനീയമാ​ണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് അഡ്വ. അബ്ദുൽ ബാസിത് പറഞ്ഞു. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്നാം വർഷ റെപ്രസന്റെറ്റീവ് സീറ്റ് പരാജയത്തെ തുടർന്ന് മഹാരാജാസ് കാമ്പസിൽ എസ്.എഫ്.ഐയും മൂന്നാം വർഷ വിദ്യാർഥികളും തമ്മിൽ കഴിഞ്ഞ നിരവധി ദിവസങ്ങളിലായി തുടർച്ചയായി ആക്രമണങ്ങളാണ് നടന്നുക്കൊണ്ടിരിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഫ്രറ്റേണിറ്റി പ്രവർത്തകന്റെ താമസസ്ഥലത്തടക്കം കയറി മർദിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ കൂടിയാണ് എസ്.എഫ്.ഐ നടത്തുന്ന വ്യാജ പ്രചാരണം. കഴിഞ്ഞ ദിവസം കോളജിലെ അധ്യാപകനെ ഫ്രറ്റേണിറ്റി മർദിച്ചു എന്ന പ്രചാരണം കൂടി എസ്.എഫ്.ഐയും വിദ്യാർഥി യൂണിയനും നടത്തിയിരുന്നു. ആരോപണം കള്ളമെന്ന് തെളിഞ്ഞപ്പോഴാണ് മറ്റൊരു വ്യാജ ആരോപണവുമായി വീണ്ടും രംഗത്ത് വന്നത്.

എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തുന്ന വ്യാജ പ്രചാരണങ്ങളെ ഏറ്റെടുത്ത മാധ്യമങ്ങൾ ഫ്രറ്റേണിറ്റിയുടെ വിശദീകരണം ഉൾപ്പെടുത്താതെ ഏകപക്ഷീയമായ പ്രചാരണങ്ങളാണ് നടത്തികൊണ്ടിരിക്കുന്നതെന്നും

കാമ്പസിൽ തുടരുന്ന ആസൂത്രിത ഗുണ്ടാ രാഷ്ട്രീയത്തെ വിദ്യാർഥികൾ തിരിച്ചറിയുക തന്നെ ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

വ്യാജ പ്രചാരണങ്ങളുടെയും തെരഞ്ഞെടുപ്പ് തോൽവിയുടെയും പേരിൽ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ച് കാമ്പസിന്റെ സമാധാനന്തരീക്ഷത്തെ നിലനിർത്താൻ എല്ലാ വിദ്യാർഥികളും തയ്യാറാവണമെന്ന് അഡ്വ. അബ്ദുൽ ബാസിത് ആവശ്യപെട്ടു.

Tags:    
News Summary - Clash at Maharaja's College; SFI leader stabbed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.