പോപുലര്‍ ഫ്രണ്ടിനെതിരായ കേന്ദ്രസർക്കാർ നീക്കം ജനാധിപത്യ വിരുദ്ധമെന്ന് പൗരാവകാശ പ്രവർത്തകർ

പോപുലര്‍ ഫ്രണ്ടിനെതിരായ ജനാധിപത്യ വിരുദ്ധ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് പൗരാവകാശ പ്രവർത്തകർ. 'നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍' എന്ന് തുടങ്ങുന്ന നമ്മുടെ ഭരണഘടനയെ നോക്കുകുത്തിയാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സംഘടിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അവർ പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പിൽ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ സംഘടിക്കാനുള്ള പൗരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ, സംസ്ഥാന നേതാക്കളെ എന്.ഐ.എ അന്യായമായി അറസ്റ്റ് ചെയ്ത നടപടി. രാജ്യത്തെ പതിനഞ്ചിലധികം സംസ്ഥാനത്ത് വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ടിനെതിരായ ഇപ്പോഴത്തെ നടപടി ഭരണകൂട ഭീകരതയാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വിമത ശബ്ദങ്ങളെ ഇല്ലാതാക്കുക എന്ന ഫാസിസ്റ്റ് അജണ്ടയാണ് ഇതിന് പിന്നില്‍.

ആർ.എസ്.എസിനെതിരെ നിലപാട് സ്വീകരിക്കുന്ന സംഘടനകളെ വേട്ടയാടുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. പൗരത്വ നിയമം ഉടനടി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന മുസ്‌ലിം സംഘടനകള്‍ക്ക് നേരേയുള്ള നീക്കം കൃത്യമായ ഫാസിസ്റ്റ് അജണ്ടയാണ്. പൗരാവകാശങ്ങളെ ചവിട്ടിമെതിച്ച് തേര്‍വാഴ്ച നടത്തുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പ്രതിഷേധം പൊതുസമൂഹത്തില്‍ നിന്നും ഉയരണം. ഇഡി, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ ഏജന്‍സികള്‍ എന്നതില്‍ നിന്ന് മാറി ഭരണകൂടത്തിന്റെ രാഷ്ട്രീയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള കേവലം ഉപകരണങ്ങള്‍ മാത്രമായി മാറി.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ ഏതെങ്കിലും ഒരു സംഘടനയെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതല്ല. മറിച്ചു വിയോജിക്കുന്ന ഏത് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ ഏറ്റവും വലിയ നേതാവിനേയും എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും കൈകാര്യം ചെയ്യാവുന്ന ഫാസിസ്റ്റ് സംവിധാനമാണ്. ഡല്‍ഹി ആരോഗ്യ മന്ത്രിയെ തടവിലാക്കിയിട്ട് മാസങ്ങളായി. ഡല്‍ഹി, ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ ബി.ജെ.പി ഇതര സംസ്ഥാനത്തെല്ലാം പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് നേരേ റെയ്ഡ് യുദ്ധം ഇപ്പോഴും നടക്കുന്നുണ്ട്. സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇ.ഡി കേസ് കൊണ്ട് വേട്ടയാടുകയാണ്. പോപുലര്‍ ഫ്രണ്ടിനെതിരേ നടക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിന്റെ തുടര്‍ച്ചയായേ കാണാന്‍ സാധിക്കൂ. ഭരണകൂടം ഈ വേട്ടയില്‍ നിന്ന് പിന്മാറണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യാര്‍ത്ഥം തടവിലിട്ടിരിക്കുന്ന മുഴുവന്‍ രാഷ്ട്രീയ തടവുകാരേയും അടിയന്തിരമായി നിരുപാധികം വിട്ടയക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു -പൗരാവകാശ പ്രമുഖർ ഒപ്പുവെച്ച കുറിപ്പിൽ പറയുന്നു.

ഒപ്പുവച്ചവര്‍:

കെ. കെ ബാബുരാജ്

അഡ്വ. കസ്തൂരി ദേവന്‍

എം. എന്‍ രാവുണ്ണി

സി. എസ് മുരളി

ജി. ഗോമതി

അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി

എന്‍. സുബ്രഹ്മണ്യന്‍

സുധേഷ് എം. രഘു

അഡ്വ. പി. എ ഷൈന

ലാലി പി. എം

ജോളി ചിറയത്ത്

സലീന പ്രക്കാനം

പി. അംബിക

ശ്രീജ നെയ്യാറ്റിന്‍കര

ഐ. ഗോപിനാഥ്

അഡ്വ. ലൈജു വി.

കെ. കെ സിസിലു

ബാബുരാജ് ഭഗവതി

അഭിലാഷ് പടച്ചേരി

ഡോ. പി. ജി ഹരി

മുഹമ്മദ് ഹനീന്‍

അഖില്‍ മേനിക്കോ

Tags:    
News Summary - Civil rights activists say that the central government's move against the Popular Front is anti-democratic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.