പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് സംസാരിക്കുന്നു

പൗരത്വനിയമം ബി.ജെ.പിയുടെ ആത്മവിശ്വാസക്കുറവിനാൽ; കോടതിയെ സമീപിക്കും -കുഞ്ഞാലിക്കുട്ടി

പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പ് അടുക്കും തോറും ബി.ജെ.പിയുടെ ആത്മവീര്യം ചോരുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ പൗരത്വനിയമമടക്കമുള്ള വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ അവരുടെ ആത്മവിശ്വാസക്കുറവാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇന്ത്യ മുന്നണിയുടെ പ്രവർത്തനം ശക്തമാണ്. തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുന്നതൊന്നും ഇന്ത്യ മുന്നണിയുടെ ഭൂരിപക്ഷത്തെ ബാധിക്കില്ല. കേന്ദ്രം പൗരത്വഭേദഗതി നടപ്പാക്കാൻ ഒരുങ്ങുന്നെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിഷയത്തിൽ ലീഗടക്കമുള്ളവർ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സി.എ.എ നടപ്പാക്കില്ലെന്നാണ് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നത്. പ്രഖ്യാപനം ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടാണ് പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. 2019ലാണ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം പാർലമെന്‍റ് പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല.

നിയമപ്രകാരം 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നതും നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്‍ലിംകളെ ഒഴിവാക്കിയതും വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇത് കാരണമായി. രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്.

Tags:    
News Summary - Citizenship Act due to BJP's lack of confidence -Kunhalikutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.