മലപ്പുറം: വിവാദ നിയമനങ്ങളും നിയമ പ്രശ്നവുംമൂലം കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പുവരുത്തുന്ന സംവിധാനങ്ങളിലെ നിയമനങ്ങൾ നീളുന്നു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ, ജില്ലതല സമിതികളായ ചൈൽഡ് വെൽെഫയർ കമ്മിറ്റി, ജുവനൈൽ ജസ്റ്റിസ് ബോർഡ് തുടങ്ങിയവയിലെ അംഗങ്ങളുടെ കാലാവധി കഴിഞ്ഞിട്ട് വർഷങ്ങളായി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷനിൽ രണ്ട്, ജുവനൈൽ ജസ്റ്റിസ് ബോർഡിൽ 28, ചൈൽഡ് വെൽെഫയർ ജില്ല കമ്മിറ്റികളിൽ അഞ്ച് വീതവും നിയമനങ്ങൾ നടപ്പായില്ല. നിലവിലുള്ള നിയമനങ്ങൾക്കെതിരെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിച്ചതാണ് തടസ്സം. സാമൂഹികനീതി വകുപ്പ്, സർക്കാർ നിലപാടുകളും കാരണമാണ്.
സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ഇടത് സർക്കാർ പുനഃസംഘടിപ്പിച്ചെങ്കിലും രണ്ട് അംഗങ്ങളുടെ നിയമനം വിവാദമായി. വയനാട്, കാസർകോട് അംഗങ്ങളുടെ നിയമനം ഹൈകോടതി റദ്ദാക്കി. നിയമന അപേക്ഷക്കുള്ള തീയതി നീട്ടി സർക്കാർ രണ്ടാമത് വിജ്ഞാപനം ഇറക്കിയതാണ് വിവാദമായത്. ഇവര്‍ക്കുപകരം ആദ്യവിജ്ഞാപന പ്രകാരം തയാറാക്കിയ പട്ടികയില്‍നിന്ന് രണ്ടുപേരെ നിയമിക്കാൻ കോടതി നിര്‍ദേശിച്ചു. രണ്ടുമാസം പിന്നിട്ടിട്ടും ഇതിൽ നടപടി ആയില്ല. ചെയർപേഴ്സന് പുറമെ ആറ് അംഗങ്ങൾ വേണ്ട കമീഷനിൽ ഇപ്പോൾ നാല് പേരാണുള്ളത്.
ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളുടെയും ചൈൽഡ് വെൽെഫയർ കമ്മിറ്റിയുെടയും നിയമനം നിയമപ്രശ്നത്തിലാണ്. രണ്ട് കമ്മിറ്റികളിലേക്കും ആഗസ്റ്റിൽ സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു. മുൻ സർക്കാർ അംഗീകരിച്ച ലിസ്റ്റ് റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിച്ച നടപടിയും വിവാദമായി. മുൻ ലിസ്റ്റിൽ ഉൾപ്പെട്ടവർ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതോടെ നടപടികൾ സർക്കാറിന് നിർത്തിവെക്കേണ്ടിവന്നു.
നിയമത്തിന് എതിരായി പ്രവർത്തിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കോടതിയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മേധാവിയും രണ്ട് അംഗങ്ങളും ഉൾക്കൊള്ളുന്നതാണ് ജില്ലതല ബോർഡ്. പ്രത്യേക പരിഗണനയും പരിരക്ഷയും അർഹിക്കുന്ന കുട്ടികളുടെ കാര്യങ്ങളിൽ ഇടപെടുന്ന ജുഡീഷ്യൽ അധികാരമുള്ള ബോഡിയാണ് ചൈൽഡ് െവൽഫെയർ കമ്മിറ്റി. ചെയർമാൻ അടക്കം അഞ്ച് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. പുതിയ നിയമനങ്ങൾ നടക്കുന്നതുവരെ നിലവിലുള്ളവർക്ക് ചുമതല വഹിക്കാമെന്നതിനാലാണ് ഇൗ കമ്മിറ്റികൾ തുടരുന്നത്. എന്നാൽ, പല ജില്ല കമ്മിറ്റി മേധാവികൾക്കുമെതിരെ ആരോപണങ്ങളും അന്വേഷണങ്ങളും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.