തിരുവനന്തപുരം: പ്രതിപക്ഷ അധ്യാപക സർവിസ് സംഘടനകളുടെ എതിർപ്പ് നിലനിൽക്കെ, സമ്മതപത്രമോ ഒാപ്ഷനോ ഇല്ലാതെ പ്രളയദുരിതാശ്വാസത്തിന് ‘ഒരുമാസത്തെ ശമ്പളം’ എന്ന വ്യവസ്ഥയോടെ സർക്കാർ ഉത്തരവിറങ്ങി. നൽകാൻ താൽപര്യമില്ലാത്തവർക്ക് അക്കാര്യം എഴുതി നൽകി സംരംഭത്തിൽനിന്ന് പിന്മാറാമെന്ന നിബന്ധനയും ഉത്തരവിലുണ്ട്.
സെപ്റ്റംബറിലെ ശമ്പളത്തിൽനിന്ന് തുക പിടിച്ച് തുടങ്ങും. ഗഡുക്കളാണെങ്കിൽ പരമാവധി 10. അതിൽ കുറവ് തവണകളും പരിഗണിക്കും. സെപ്റ്റംബറിലെ ഗ്രോസ് സാലറി അടിസ്ഥാനത്തിലാണ് മാസത്തെ ശമ്പളത്തുക കണക്കാക്കുക. മുമ്പ് സംഭാവന നൽകിയിട്ടുണ്ടെങ്കിൽ അതു കുറച്ച് ബാക്കി തുകയേ ഇൗടാക്കൂ. ഇതിനു ജീവനക്കാർ രസീത് സഹിതം ഡി.ഡി.ഒമാർക്ക് അപേക്ഷ നൽകണം.
ഒരുമാസത്തെ ശമ്പളം പൂർണമായും നൽകണമെന്നും അല്ലാത്തപക്ഷം സഹായം വേണ്ടെന്നുമുള്ള ധ്വനിയാണ് ഉത്തരവിൽ. സംഭാവനയായി ശമ്പളം നൽകാൻ സമ്മതമല്ലാത്തവർ അക്കാര്യം സൂചിപ്പിക്കുന്ന പ്രസ്താവന ഇൗ മാസം 22 നു മുമ്പ് ഡി.ഡി.ഒമാരെ അറിയിക്കണം. സമ്മതമല്ലെന്ന പ്രസ്താവന നൽകാത്ത ജീവനക്കാരിൽനിന്ന് ഒരു മാസത്തെ ശമ്പളം ‘സ്പാർക്ക്’ എന്ന ഒാൺലൈനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കുമെന്നും ഉത്തരവിൽ പറയുന്നു. ഇതോടെ, ഒരു മാസത്തിൽ കുറേവാ ഇഷ്ടമുള്ള തുകയോ നൽകാൻ സമ്മതപത്രത്തിലൂടെ അവസരമൊരുക്കണമെന്ന ആവശ്യം നിരസിക്കപ്പെട്ടിരിക്കുകയാണ്.
സമ്മതമല്ലെന്ന രേഖാമൂലമുള്ള സാക്ഷ്യപ്പെടുത്തൽ രാഷ്ട്രീയ പകപോക്കലിന് ഇടയാക്കുമെന്ന ആശങ്കയും ജീവനക്കാരിലുണ്ട്. ധനമന്ത്രി വിളിച്ച യോഗത്തിൽ പ്രതിപക്ഷ സംഘടനകൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഗണിച്ചിട്ടില്ല.
ഉത്തരവിലെ മറ്റു വ്യവസ്ഥകൾ:
* ശമ്പള പരിഷ്കരണ കുടിശ്ശികക്ക് അർഹതയുള്ളവരുടെ കുടിശ്ശിക ഇതിലേക്ക് വരവ് ചെയ്യാം. ശേഷിക്കുന്ന തുക ഒറ്റത്തവണയായോ 10 ഗഡുക്കളായോ നൽകാം.
* ജീവനക്കാർക്ക് താൽപര്യമുള്ള പക്ഷം ഒരു മാസത്തെ ശമ്പളത്തിനു പകരം സെപ്റ്റംബറിലെ ശമ്പളത്തിെൻറ അടിസ്ഥാനത്തിൽ 30 ദിവസത്തെ ആർജിതാവധി സറണ്ടർ ചെയ്ത് ദുരിതാശ്വാസനിധിയിലേക്ക് നൽകാം.
*ഇൗ സാമ്പത്തിക വർഷം ഒരു പ്രാവശ്യം ലീവ് സറണ്ടർ ചെയ്ത് കഴിഞ്ഞവരുടെ അക്കൗണ്ടിൽ 30 ദിവസം ആർജിതാവധി അവശേഷിക്കുെന്നങ്കിൽ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിന് വേണ്ടി അവർക്ക് ഒരുതവണ കൂടി സറണ്ടർ ചെയ്യാം. ഇതിന് ഉടൻ അപേക്ഷ നൽകണം.
* 10 മാസം കൊണ്ട് ശമ്പളം സംഭാവന ചെയ്യാൻ സാധിക്കാത്തവർക്ക് പി.എഫ് വായ്പാ തിരിച്ചടവിന് സെപ്റ്റംബറിലെ ശമ്പളം മുതൽ 10 മാസം അവധി അനുവദിക്കും. എന്നാൽ, തിരിച്ചടവ് കാലാവധിക്ക് മുമ്പ് വിരമിക്കുന്നവരുടെ തിരിച്ചടവിൽ ബാക്കിയുള്ള തുക ഡി.സി.ആർ.ജിയിൽ ക്രമീകരിക്കും. ഇതിന് പി.എഫ് ചട്ടം ഇളവ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു.
* ആദായനികുതി ചട്ടമനുസരിച്ച് ഇളവിന് അർഹതയുള്ളവർക്ക് ഡി.ഡി.ഒമാർ അതതു സാമ്പത്തിക വർഷത്തിൽ ഇളവ് നൽകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.