തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പിന്നോട്ടടിപ്പിച്ച യു.ഡി.എഫിന്‍റെ ആ ഇരുണ്ടകാലം തിരികെ വരരുതെന്നും ചർച്ച തുടരട്ടെയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാൻ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോയെന്ന് ചോദിക്കുന്ന മുഖ്യമന്ത്രി, ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാമെന്നും കുറിപ്പിൽ പറയുന്നു. ഇതോടൊപ്പം 2011-2016 യു.ഡി.എഫ് ഭരണകാലത്തെ വീഴ്ചകൾ എണ്ണിപ്പറയുന്ന പട്ടികയും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്. 18 മാസം വരെ ക്ഷേമ പെൻഷൻ കുടിശ്ശിക വരുത്തി, പെൻഷൻകാർ ജീവനൊടുക്കി, 40 ശതമാനം സ്കൂളുകളും അടച്ചുപൂട്ടൽ ഭീഷണിയിൽ, പ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്, ഓണപ്പരീക്ഷ എത്തിയിട്ടും കുട്ടികൾക്ക് പാഠപുസ്കം കൊടുത്തില്ല, കേസുകൾ പിൻവലിച്ചും അന്വേഷണം അട്ടിമറിച്ചും വർഗീയവാദികൾക്ക് സംരക്ഷണമൊരുക്കി, പൊട്ടിപ്പൊളിഞ്ഞ റോഡുകളും തകർന്ന പാലങ്ങളും ഇഴഞ്ഞുനീങ്ങിയ നിർമാണങ്ങളും കാരണം ജനം വലഞ്ഞതും യു.ഡി.എഫ് ഭരണത്തിനുനേരെയുള്ള കുറ്റപത്രമായി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതിപക്ഷ നേതാവിന്‍റെ പരസ്യ സംവാദനത്തിനുള്ള വെല്ലുവിളി, മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി സംവാദത്തില്‍നിന്നു പിന്‍വാങ്ങിയത് ഏറെ നിരാശപ്പെടുത്തിയെന്നാണ് പ്രതിപക്ഷ നേതാവ് ഇതിനോട് പ്രതികരിച്ചത്. സംവാദത്തില്‍ ഏര്‍പ്പെടാനുള്ള സ്ഥലവും തീയതിയും മുഖ്യമന്ത്രി അറിയിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സംവാദം അദ്ദേഹം സോഷ്യല്‍ മീഡിയ ഹാന്റിലുകളിലൂടെയാക്കി മാറ്റിയെന്നാണ് സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേരളത്തെ പിന്നോട്ടടിപ്പിച്ച യുഡിഎഫിൻ്റെ ആ ഇരുണ്ടകാലം തിരികെ വരരുത്. വാക്ക് പാലിക്കാത്തവരെ തുറന്ന് കാട്ടാൻ ഇതിലും നല്ലൊരു ദിവസം വേറെയുണ്ടോ.
ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന നവകേരളത്തിനായി നമുക്ക് ഒരുമിച്ച് പോരാടാം...
ചർച്ച തുടരട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.