ചെറുവത്തൂരില്‍ സി.പി.എം - ബി.ജെ.പി സംഘട്ടനം: അഞ്ചുപേര്‍ക്ക് പരിക്ക്

ചെറുവത്തൂര്‍: ബി.ജെ.പി പദയാത്രക്കിടെ ചെറുവത്തൂരില്‍ സി.പി.എം-ബി.ജെ.പി സംഘട്ടനം. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത് സി.പി.എമ്മുകാര്‍ ചോദ്യം ചെയ്തതോടെ ഇരുവിഭാഗവും പരസ്പരം കല്ളെറിയുകയും കൈയില്‍ കിട്ടിയ ആയുധങ്ങളുമായി ആക്രമിക്കുകയുമായിരുന്നു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഘട്ടനം തടയാന്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം.

യുവമോര്‍ച്ച കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് ശ്രീജിത്ത് പറക്കളായി (30), രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍, സി.പി.എം പ്രവര്‍ത്തകരായ സി. സുബിന്‍ (27), കെ. ചന്ദ്രന്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്ളേറില്‍ രണ്ടു വാഹനങ്ങള്‍ തകര്‍ന്നു. ഈ സമയം ടൗണിലെ കടകള്‍ അടച്ചത് ആക്രമണത്തിന്‍െറ വ്യാപ്തി കുറച്ചു. അക്രമകാരികളെ പിരിച്ചുവിടാന്‍ പൊലീസ് രണ്ടുതവണ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പ്രകടനത്തിന്‍െറ പിന്നില്‍ അണിനിരന്നവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. എങ്കിലും നേതാക്കള്‍ അണികളെ ശാന്തരാക്കിയത് വന്‍ സംഘട്ടനം ഒഴിവാക്കുന്നതിന് ഇടയാക്കി. തുടര്‍ന്ന് ജാഥ ചീമേനിയില്‍ സമാപിച്ചു.
ചീമേനിയില്‍ ഒരാഴ്ച മുമ്പ് ബി.ജെ.പി സംഘടിപ്പിച്ച പൊതുയോഗം സി.പി.എം അലങ്കോലപ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര നടത്തിയത്. സംഘര്‍ഷം തുടങ്ങിയതോടെ ചെറുവത്തൂര്‍, ചീമേനി ടൗണുകള്‍ വിജനമായി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ദാമോദരന്‍, നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണന്‍, ചന്തേര എസ്.ഐ അനൂപ്, ചീമേനി എസ്.ഐ ശ്രീധരന്‍ മുള്ളേരിയ, നീലേശ്വരം എസ്.ഐ പി. നാരായണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ പൊലീസ് സംഘമാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

ചെറുവത്തൂരില്‍നിന്ന് ആരംഭിച്ച ജാഥ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.വി. ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. എം. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. എ. വേലായുധന്‍, കെ.പി. ശ്രീധരന്‍, മടിക്കൈ കമ്മാരന്‍, രവീശതന്ത്രി കുണ്ടാര്‍, ശോഭന ഏച്ചിക്കാനം, പി. രമേഷ് എന്നിവര്‍ സംസാരിച്ചു.
ബി.ജെ.പി ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ചെറുവത്തൂരില്‍ പ്രകടനം നടത്തി.

Tags:    
News Summary - cheruvathur cpm bjp attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.