ചേമഞ്ചേരി: സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വൈദേശികാധിപത്യത്തിന് തുടക്കം കുറിച്ച കാപ്പാട് ഉൾപ്പെടുന്ന ചേമഞ്ചേരി പഞ്ചായത്തിന് പറയാനുള്ളത് പോരാട്ടത്തിെൻറ തീപാറും കഥകൾ.മുതിർന്ന തലമുറ അഭിമാനത്തോടെയും പുതിയ തലമുറ ആവേശത്തോടെയും ഒാർത്തെടുക്കാനിഷ്ടപ്പെടുന്ന സമര പോരാട്ടങ്ങളാണ് പൂക്കാട് കേന്ദ്രീകരിച്ച് ചേമഞ്ചേരിയുടെ മണ്ണിൽ നടന്നത്.
ക്വിറ്റ് ഇന്ത്യ സമരത്തിെൻറ ഭാഗമായി 1942 ആഗസ്റ്റ് 19നാണ് ചേമഞ്ചേരി സബ് രജിസ്ട്രാർ ഒാഫിസ്, റെയിൽവേ സ്റ്റേഷൻ, തിരുവങ്ങൂർ ട്രെയിൻ ഹാൾട്ട്, ചേമഞ്ചേരി വില്ലേജ് ഒാഫിസ് എന്നിവ അഗ്നിക്കിരയാക്കിയത്. മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് രാത്രിയിൽ പല ഭാഗത്തുനിന്നായി സമര ഭടന്മാർ ചേമഞ്ചേരി സബ് രജിസ്ട്രാർ ഒാഫിസിന് മുന്നിൽ ഒത്തുചേർന്നു. ഒാഫിസ് ചുെട്ടരിക്കാനാവശ്യമായ ഒാലച്ചൂട്ടുകൾ, പെട്രോൾ, വിറക് തുടങ്ങിയവയെല്ലാം അവർ ശേഖരിച്ചിരുന്നു. സമര നേതാക്കൾ ഒാഫിസ് കവാടത്തിന് മുട്ടി കാവൽക്കാരെ വിളിച്ചു.
അകത്തുണ്ടായിരുന്നവർ വാതിൽ തുറക്കാൻ വിസമ്മതിച്ചപ്പോൾ സമരക്കാർതന്നെ വാതിൽ തുറന്ന് അകത്തുകയറി. എതിർത്തവരെ കീഴ്പ്പെടുത്തി കെട്ടിയിട്ടു. ഇതിനിടെ, എഴുന്നേൽക്കാൻ തയാറാകാതെ ധാർഷ്ട്യത്തോടെ ചുരുണ്ടുകിടന്ന ഒരാളെ സമരക്കാർ കിടക്കപ്പായയോടെ വാരിയെടുത്ത് റോഡിനപ്പുറത്തുള്ള പീടിക വരാന്തയിൽ കൊണ്ടിട്ടു. ഒാഫിസിലെ മുഴുവൻ രേഖകളും കൂട്ടിയിട്ട് കത്തിച്ചു.
ബ്രിട്ടീഷ് ഭരണത്തിെൻറ അഹന്തയുമായി ഗ്രാമത്തിൽ തലയുയർത്തിനിന്ന ഒാഫിസ് കത്തിയമർന്നു. കെട്ടിടം മുഴുവനായി കത്തിത്തീർന്നശേഷം സമരക്കാർ ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി വടക്കോട്ട് നടന്നു. സ്റ്റേഷൻ കത്തിച്ചശേഷം തെക്കോട്ട് സഞ്ചരിച്ച് തിരുവങ്ങൂർ ട്രെയിൻ ഹാൾട്ടും പിന്നീട് ചേമഞ്ചേരി വില്ലേജ് ഒാഫിസും അഗ്നിക്കിരയാക്കി. ടെലിഫോൺ, ടെലിഗ്രാഫ് കമ്പികൾ വിച്ഛേദിച്ച ശേഷമായിരുന്നു ഇൗ പ്രവർത്തനങ്ങളെല്ലാം.
ചേമഞ്ചേരിയിലെ മൗനഗുരു സമാധി മഠത്തിൽവെച്ച് നടന്ന തീവെപ്പ് ആസൂത്രണത്തിനും പിന്നീടുള്ള നിർവഹണത്തിനും കുറത്തിശ്ശാല മാധവൻ നായർ, കെ.വി. മാധവൻ കിടാവ്, കാരോളി ഉണ്ണിനായർ, യു.കെ. കൃഷ്ണൻ നായർ, കാരോളി അപ്പുനായർ, തറയിൽ ഉണ്ണിനായർ മുതലായവരായിരുന്നു നേതൃത്വം നൽകിയത്.
തീവെപ്പിനെ തുടർന്ന് പിറ്റേന്ന് പൊലീസ് ഗ്രാമത്തിലേക്കിരച്ചു കയറി. കണ്ണിൽ കണ്ടവരെയൊക്കെ കൊടിയ മർദനത്തിനിരയാക്കി. ഗ്രാമം പൊലീസ് ക്യാമ്പായി മാറി. ഇതോടെ, ചേമഞ്ചേരിയിലെ സമരാഗ്നി അണഞ്ഞുപോയെന്ന് കരുതിയ അധികാരികളെ ഞെട്ടിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിെൻറ സന്ദേശം പ്രചരിപ്പിച്ച ‘സ്വതന്ത്രഭാരതം’ പത്രത്തിെൻറ അച്ചടി കേളപ്പജിയുടെ പുത്രനായ ടി.പി. കുഞ്ഞിരാമൻ കിടാവിെൻറ നേതൃത്വത്തിൽ ചേമഞ്ചേരിയിൽ തുടങ്ങി. കനത്ത പൊലീസ് നിരീക്ഷണത്തിനിടയിലും 1943 സെപ്റ്റംബറോടെ 17 ലക്കം സ്വതന്ത്രഭാരതം പുറത്തുവന്നു.
കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ വിതരണം രഹസ്യമായി നടന്നു. അച്ചടിയെക്കുറിച്ച് പൊലീസിന് സൂചന കിട്ടി എന്നറിഞ്ഞതോടെ പത്രം അടിച്ചിരുന്ന കല്ലച്ച് സമീപത്തുള്ള ഒറവങ്കര കുളത്തിൽ ഉപേക്ഷിച്ചു. പ്രദേശത്തെ ഒേട്ടറെ കിണറുകളും കുളങ്ങളും വറ്റിച്ചശേഷമാണ് പൊലീസിന് കല്ലച്ച് കണ്ടെടുക്കാനായത്. 1930 മുതലേ ചേമഞ്ചേരി ഗ്രാമം ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. കാരോളി ഉണ്ണി നായർ, കണ്ണൻ കുന്നാടത്ത്, ചന്തുക്കുട്ടി നായർ എന്നിവരായിരുന്നു ആദ്യ സത്യഗ്രഹികൾ. നിയമ ലംഘന പ്രസ്ഥാനത്തിെൻറ ഭാഗമായി ഇവർ അറസ്റ്റ് വരിച്ചു.
ഉപ്പ് സത്യഗ്രഹ വേളയിൽ സമര പ്രചാരണത്തിെൻറ ഭാഗമായി മൊയ്യാരത്ത് ശങ്കരെൻറ നേതൃത്വത്തിൽ കൊയിലാണ്ടിയിലെത്തിയ ജാഥാംഗങ്ങളെ പൊലീസ് തല്ലിച്ചതച്ചു. ജാഥ കാണാൻ പോയ യുവാക്കളായ കെ.വി. മാധവൻ കിടാവ്, കാരോളി അപ്പുനായർ, യു.കെ. കൃഷ്ണൻ നായർ എന്നിവർ ഇതിൽ പ്രതിഷേധിച്ച് സമര ഭടന്മാരായി മാറിയതും കൊയിലാണ്ടിയിൽവെച്ച് ഉപ്പ് കുറുക്കിയതും ഗ്രാമത്തിെൻറ ആവേശകരമായ ഒാർമകളാണ്.
കാരളിക്കണ്ടി കുഞ്ഞിരാമൻ നായർ, വി.എം. രാമൻ നായർ, മമ്മിളി കേളപ്പൻ നായർ, വൈലേരി കുഞ്ഞിക്കുട്ടൻ മാസ്റ്റർ, എം. കേളപ്പൻ നായർ, കെ. കുഞ്ഞിക്കുട്ടൻ നായർ, മേക്കോന നാരായണൻ മേനോക്കി, കിഴക്കയിൽ നാരായണൻ നായർ, തിരുവങ്ങൂർ പടിക്കലക്കണ്ടി കുട്ടിരാമൻ നായർ മുതലായവരൊക്കെ ദേശീയ പ്രസ്ഥാനത്തിെൻറ ഭാഗമായി ജയിൽവാസമനുഷ്ഠിച്ചവരിൽ പെടുന്നു. ചരിത്രത്തിൽ പേര് രേഖപ്പെടുത്താത്ത നിരവധി പേർ സമരക്കാരെ പിന്തുണച്ച് സഹായങ്ങൾ നൽകി. മദ്യവർജന പ്രസ്ഥാനത്തിെൻറ ഭാഗമായി കള്ളുഷാപ്പ് പിക്കറ്റിങ്, വിദേശ വസ്ത്ര ബഹിഷ്കരണം, ഖാദി പ്രസ്ഥാനം എന്നിവയിലും ചേമഞ്ചേരി ഗ്രാമം സജീവമായി പങ്കുവഹിച്ചിരുന്നു. നിരവധി സമര ഭടന്മാർക്കും നേതാക്കൾക്കും ഒളിവിൽ കഴിയാനും ഗ്രാമം സൗകര്യമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.