തൃശൂർ:ചാലക്കുടിയിലെ രാജീവ് വധക്കേസിൽ ആരോപണവിധേയനായ ഹൈകോടതിയിലെ മുതിർന്ന ക്രിമിനൽ അഭിഭാഷകനെതിരെ കരുതലോടെ അന്വേഷണസംഘം. കേസിൽ ഡിവൈ.എസ്.പി -സി.എസ്. ഷാഹുല്‍ ഹമീദിനെ സാക്ഷിയാക്കാന്‍ നീക്കമുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടും. രാജീവിനെ ബന്ദിയാക്കിയിരിക്കുന്നുവെന്ന് ഉദയഭാനുവാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ ഫോണിലേക്ക് ആദ്യം വിളിച്ചുപറഞ്ഞത്. കേസുകളുമായി ബന്ധപ്പെട്ട് ഉദയഭാനുവുമായി ഷാഹുൽ ഹമീദിന് സൗഹൃദവുമുണ്ട്. ഭൂമിയിടപാട് സംബന്ധിച്ച് ഷാഹുൽ ഹമീദും ഉദയഭാനുവും നേരത്തെ, സംസാരിച്ചിരുന്നുവെന്നാണ് പറയുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനെ സാക്ഷിയാക്കാൻ നീക്കം നടത്തുന്നതത്രെ.
കേസിലെ തെളിവെടുപ്പ് ഒളിവിലുള്ള ജോണിയെയും രഞ്ജിത്തിനെയും കിട്ടിയ ശേഷമേ ഉണ്ടാവൂ. ഇതിനിടെ ഉദയഭാനുവിനെതിരെ അഭിഭാഷകരിൽ ഒരുവിഭാഗവും നീക്കം തുടങ്ങി. മാധ്യമ-അഭിഭാഷക തർക്കത്തിൽ ഹൈകോടതി അഭിഭാഷകരെ വിമർശിച്ച ഉദയഭാനുവിനെതിരെ ഹൈകോടതി അഭിഭാഷകർ രംഗത്തുണ്ടായിരുന്നു. ഇതേതുടർന്ന് അഡ്വ. സെബാസ്റ്റ്യൻ പോൾ, കാളീശ്വരം രാജ് എന്നിവർക്കൊപ്പം ഉദയഭാനുവിനെയും അസോസിയേഷനിൽനിന്ന് പുറത്താക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, വ്യക്തിപ്രഭാവംകൊണ്ട് മൂവരും ഇതിനെ മറികടന്നു. ഇപ്പോൾ വീണു കിട്ടിയ അവസരം മുതലെടുക്കാനാണ് ശ്രമം. നേരത്തെ, രാജീവ് ഹൈകോടതിയിൽ നൽകിയിരുന്ന പരാതിയുടെ പകർപ്പ് പുറത്തുവന്നത് ഇതിെൻറ ഭാഗമാണെന്ന് അഭിഭാഷകർ തന്നെ പറയുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തിൽ ഉദയഭാനുവിനെ സി.പി.എം പരിഗണിച്ചിരുന്നു. സി.പി.എം നേതാക്കളുമായുള്ള അടുത്ത സൗഹൃദത്തിനൊപ്പം, വിവിധ കേസുകളിൽ നിയമോപദേശം നൽകിയിരുന്നതും ഉദയഭാനുവാണ്. ചന്ദ്രബോസ് വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു ഉദയഭാനു. വൻ വ്യവസായിയായ മുഹമ്മദ് നിസാമിനെ കുരുക്കിയത് ഉദയഭാനുവിെൻറ ശക്തമായ ഇടപെടലാണെന്നായിരുന്നു വിലയിരുത്തിയിരുന്നത്. എന്നാൽ ഇൗ കേസിൽ, നിസാമിന് വധശിക്ഷ ലഭിക്കാതെ പോയത് ഉദയഭാനുവിെൻറ ഒത്തുകളിയായിരുന്നുവെന്ന ആക്ഷേപം കോൺഗ്രസ് ഉയർത്തുന്നുണ്ട്. പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയി കേസിൽ ഉദയഭാനുവിനെയാണ് സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും രാജീവ് വധവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ ഉദയഭാനുവിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് സി.പി.എം നേതൃത്വത്തിലുള്ള ധാരണയെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.