തൃശൂർ: കോവിഡ് വ്യാപനമുണ്ടായാൽ മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിനായി സ്ഥാപിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ (സി.എഫ്.എൽ.ടി.സി) സ്ഥാപിക്കുന്നതിന് ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ 19 കെട്ടിടങ്ങൾ ഏറ്റെടുത്ത് ജില്ല കലക്ടർ ഉത്തരവിറക്കി.
ഒട്ടാകെ അയ്യായിരത്തിലധികം ബെഡ്ഡുകൾ സജ്ജീകരിക്കാൻ സൗകര്യമുള്ള സൗകര്യം ഈ കെട്ടിടങ്ങളിലായി ഉണ്ട്.
ഏറ്റെടുത്ത കെട്ടിടങ്ങളും അവയിൽ ഒരുക്കാനുദ്ദേശിക്കുന്ന ബെഡുകളുടെ എണ്ണവും:
പോർക്കുളം പി.എസ്.എൻ ഡെൻ്റൽ കോളജ് (270), കടങ്ങോട് തേജസ് എൻജിനീയറിങ് കോളജ് (160), കുന്നംകുളം മുനിസിപ്പൽ ടൗൺ ഹാൾ (60), വേലൂർ വിദ്യ എഞ്ചിനീയറിങ് കോളജ് (500), കടവല്ലൂർ അൻസാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ (500), മേലൂർ ഡിവൈൻ ധ്യാനകേന്ദ്രം (452), മേലൂർ ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്റ്റഡീസ് (110), ചാലക്കുടി വ്യാസ സ്കൂൾ (400), സെൻറ് ജെയിംസ് അക്കാദമി (220), ഗുരുവായൂർ ശിക്ഷക് സദൻ (100), പുന്നയൂർ സിംഗപ്പൂർ പാലസ് (250), വടക്കേക്കാട് ടി.എം.കെ (200), ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസ് (300), പുത്തൂർ പി.സി. തോമസ് ഹോസ്റ്റൽ, ഇളംതുരുത്തി (500), മാടക്കത്തറ കാർഷിക സർവകലാശാലയുടെ ഊട്ടുപുരയും ഹോർട്ടികൾച്ചർ കോളേജിലെ റൂഫ് ടോപ്പും (250), തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളജ് (800) എന്നിവയാണ് ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ ഏറ്റെടുത്തത്.
നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതെ കോവിഡ് ചികിത്സയ്ക്കായുള്ള സൗകര്യം ഒരുക്കുന്നതിനാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ സ്ഥാപിക്കുന്നത്.
ഇതിനു പുറമേ റിവേഴ്സ് ക്വാറൻ്റീൻ ഫെസിലിറ്റി കേന്ദ്രങ്ങൾ ഒരുക്കുന്നതിനായി ചൂണ്ടൽ ഗാഗുൽത്താ ധ്യാനകേന്ദ്രം, ഗുരുവായൂർ എൽ.എഫ് കോളജ്, വടക്കേക്കാട് ഐ.സി.എ സ്കൂൾ എന്നിവയും ഏറ്റെടുത്തു.
വയോജനങ്ങളുടേയും അനുബന്ധ രോഗങ്ങൾ ഉള്ളവരുടേയും ചികിത്സാ സൗകര്യം ഉറപ്പു വരുത്തുന്നതിനാണ് റിവേഴ്സ് ക്വാറൻ്റീൻ ഫെസിലിറ്റി കേന്ദ്രങ്ങൾ.
ഇപ്പോൾ ഏറ്റെടുത്ത കെട്ടിടങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ നേതൃത്വം നൽകുന്ന മാനേജ്മെൻറ് കമ്മിറ്റികൾ രൂപീകരിക്കും. ഇവയുടെ ദൈനംദിന നടത്തിപ്പിനായി സർക്കാർ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ, സി.എഫ്.എൽ.ടി.സി സ്പെഷ്യൽ ഓഫിസർ ജീവൻബാബു, ജില്ല കലക്ടർ എസ്. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്ഥലപരിശോധന കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇവ ഏറ്റെടുത്ത് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.