തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ച ഫേസ്ബുക്ക് കൂട്ടായ്മ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും)ക്കെതിരെ പൊലീസ് കേസെടുത്തു. ബാലനീതി വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാൻ ജി.എൻ.പി.സി കുട്ടികളുടെ ചിത്രം ഉപയോഗിത്തുവെന്ന് പൊലീസ് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ഗ്രൂപ്പിന്‍റെ പേരില്‍ ഡി.ജെ പാര്‍ട്ടി നടത്തിയതിന്‍റെ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ അബ്കാരി നിയമപ്രകാരം എക്സൈസ് നേരത്തെ കേസെടുത്തിരുന്നു. ഗ്രൂപ്പ് അഡ്മിനായ അജിത്തിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോഴാണ് വിദേശത്തടക്കം ഗ്രൂപ്പിന്‍റെ പേരില്‍ ഡി.ജെ പാര്‍ട്ടി നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നര്‍ക്കോട്ടിക് സെല്‍ കേസെടുത്തിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിന്‍ അജിത്തിനും ഗ്രൂപ്പിനുമെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
അതേസമയം, അജിത്ത് അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. തിരുവനന്തപുരം ജില്ല കോടതിയിലാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. ജി.എന്‍.പി.സിയുടെ പേരില്‍ വ്യാജ ഗ്രൂപ്പുകളാണ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റിടുന്നതെന്നും ഇത്തരം ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും.
18 ലക്ഷത്തോളം അംഗങ്ങളാണ് ജി.എൻ.പി.സി ഗ്രൂപ്പിലുള്ളത്. ഇവർക്ക് പുറമെ മറ്റ് ഗ്രൂപ്പിലുള്ള മറ്റ് 36 പേർക്കെതിരെ കൂടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികളെ ഒപ്പമിരുത്തി മദ്യപിക്കുന്ന ചിത്രങ്ങൾ, പൊതുസ്ഥലത്തിരുന്ന് പരസ്യമായി മദ്യപിക്കാൻ പ്രോത്സാഹിപ്പിക്കുക, ശ്രീനാരായണ ഗുരുവിെൻറ ദർശനങ്ങളെ അധിക്ഷേപിക്കുന്നത്, ക്രിസ്തീയ ശവക്കല്ലറക്ക് മുകളിൽ മദ്യപിക്കുക തുടങ്ങിയവ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.