തിരുവനന്തപുരം: കർഷകരുടെ വായ്പകൾക്ക് മൊറേട്ടാറിയം സംബന്ധിച്ച ഉത്തരവ് വൈകിയതിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് മന്ത്രിസഭ തള്ളി. ഉത്തരവ് ഇറക്കുന്നതിൽ ഉദ്യോഗസ്ഥർ കാലതാമസം വരുത്തിയെന്ന് മന്ത്രിസഭ വിലയിരുത്തി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് മേലിൽ ആവർത്തിക്കരുതെന്ന് താക്കീത് നൽകും.
കർഷകരുടെ വായ്പക്ക് ഡിസംബർ 31വരെ മൊറേട്ടാറിയം നീട്ടണമെന്ന് മന്ത്രിസഭ കഴിഞ്ഞ മാർച്ച് അഞ്ചിന് തീരുമാനിച്ചിരുന്നു. മാർച്ച് 10ന് ലോക്സഭ തെരഞ്ഞെടുപ്പ് വന്നിട്ടും ഉത്തരവ് ഇറക്കിയിരുന്നില്ല. പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം മൊറേട്ടാറിയം നടപ്പാക്കാൻ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല. ഇത് സർക്കാറിന് കനത്ത തിരിച്ചടിയായിരുന്നു. ഉത്തരവ് ഇറങ്ങാത്തതിനെതിരെ കൃഷിമന്ത്രി അടക്കം രംഗത്തു വരുകയും ചെയ്തു. മന്ത്രിസഭ തീരുമാനം സമയബന്ധിതമായി നടപ്പാക്കാത്തത് സർക്കാറിലും വിമർശനത്തിനും വിവാദത്തിനും കാരണമായി. ഇത് അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയെ സർക്കാർ നിയോഗിക്കുകയായിരുന്നു.
ഉത്തരവ് വൈകിയതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായില്ലെന്ന റിപ്പോർട്ടാണ് ചീഫ് സെക്രട്ടറി മന്ത്രിസഭയിൽ െവച്ചത്. രണ്ടു ദിവസം ഉദ്യോഗസ്ഥർ അവധിയായിരുന്നെന്നും തുടർന്ന്, ശനി, ഞായർ ദിവസങ്ങളായിരുന്നെന്നും 10ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുകയായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. മനഃപൂർവം വീഴ്ച വന്നില്ലെന്നും സ്വാഭാവിക കാലതാമസമാണെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. എന്നാൽ, അംഗീകരിക്കാൻ മന്ത്രിസഭ തയാറായില്ല. ഇത്തരത്തിൽ ആവർത്തിക്കരുതെന്ന താക്കീതും മന്ത്രിസഭ നൽകി.
പാറയുടെ സീനിയറേജ് കുടിശ്ശിക എഴുതിത്തള്ളണമെന്ന ക്വാറി ഉടമകളുടെ ആവശ്യം മന്ത്രിസഭ തള്ളി. 2015 ഫെബ്രുവരി മുതൽ 2016 ഫെബ്രുവരി വരെയുള്ള കാലത്ത് നിലനിന്ന സീനിയറേജ് കുടിശ്ശികയാണിത്. 2016 ഫെബ്രുവരിയിൽ ലോഡിന് 200 രൂപയിൽനിന്ന് 50 രൂപയായി കുറച്ചിരുന്നു. ആ നിരക്ക് ബാധകമാക്കണമെന്നായിരുന്നു ആവശ്യം. നാളികേര വികസന കോർപറേഷനിൽ വി.ആർ.എസ് ആനുകൂല്യം നൽകും. ഇൗ വിഷയത്തിൽ ഹൈകോടതിയിൽനിന്ന് കഴിഞ്ഞ ദിവസം സർക്കാറിന് വിമർശനമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.