മറയൂർ: പത്ത് വർഷത്തിലധികമായി ചന്ദനക്കാടുകളിൽനിന്ന് ചന്ദനം കടത്തിയിരുന്ന മാഫിയ തലവൻ വനം വകുപ്പിന് കീഴടങ്ങി. കാന്തല്ലൂർ ദിണ്ടിക്കൊമ്പ് സ്വദേശി ആനന്ദനാണ് (26) കാന്തല്ലൂർ റേഞ്ച് ഓഫിസിൽ ഞായറാഴ്ച കീഴടങ്ങിയത്. പ്രതിയെയുംകൊണ്ട് വനം വകുപ്പ് നാല് കേസുകളിൽ തെളിവെടുപ്പ് നടത്തി. മറയൂർ ചന്ദനക്കാടുകളിൽ ചന്ദനമോഷണം പതിവായി നടന്നിരുന്ന 2005 കാലഘട്ടങ്ങളിൽ ചന്ദനം വെട്ടിക്കടത്തിയ ആളാണ് ആനന്ദൻ. പിന്നീട് 2010ൽ കോയമ്പത്തൂരിൽ ബി.ടെക് പഠനത്തിന് പോയി. അവിടെ നിന്ന് ചന്ദനക്കൊള്ളക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു.
മറയൂരിൽ ചന്ദനക്കേസുമായി ബന്ധപ്പെട്ട് പിടികൂടുന്ന ഭൂരിഭാഗം ആളുകളും ആനന്ദന് ചന്ദനം എത്തിച്ചുനൽകുന്നതായാണ് മൊഴിനൽകിയിരുന്നത്. എന്നാൽ, ആനന്ദനെ പിടികൂടാൻ വനം വകുപ്പിന് കഴിഞ്ഞിരുന്നില്ല. പൊലീസ് സൈബർ സെല്ലിെൻറ സഹായവും വനം വകുപ്പ് തേടിയിരുന്നു. മറയൂർ ഭാഗത്ത് എത്താതെ മൂന്നാർ, അടിമാലി ഭാഗങ്ങളിൽ താമസിച്ച് തലച്ചുമടായി എത്തിക്കുന്ന ചന്ദനം വാങ്ങി ആഡംബരകാറുകളിൽ കടത്തുകയായിരുന്നതായാണ് ഇയാൾ വനം വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
70ലധികം തവണ ഇയാൾ മറയൂർ ഭാഗങ്ങളിൽനിന്ന് ചന്ദനം കടത്തിയെങ്കിലും 22 കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തത്. പത്തോളം ആഡംബരകാറുകളിൽ ചന്ദനം കടത്തിയിട്ടുണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് പിടിയിലായത്. ആ സമയത്തും ഇയാൾ വനം വകുപ്പിെൻറ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.