തിരുവനന്തപുരം: പാർലമെൻറിന്‍റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത എം.പിമാരുടെ യോഗത്തിൽ ഇടത് വലത് എം.പിമാരുടെ വാക്പോര്. മുഖ്യമന്ത്രിയോട് യു.ഡി.എഫ് എം.പിമാർ ചോദിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞത് രാജ്യസഭാ ഇടത് എം. പി കൂടിയായ ജോൺ ബ്രിട്ടാസ് ആണ്. ഇതാണ് യു.ഡി.എഫ് പാർലമെന്‍റ് അംഗങ്ങളെ ചൊടിപ്പിച്ചത്.
ഓൺലൈൻ വഴിയാണ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്. പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തുേമ്പാൾ മുഖ്യമന്ത്രി കേരളത്തിലെ എം.പിമാരെ കൂടി കൂടെ കൂട്ടിയാൽ അത് സംസ്ഥാനത്തിന് കൂടുതൽ ഗുണം ചെയ്യില്ലേ എന്ന കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് ജോൺ ബ്രിട്ടാസായിരുന്നു. കാണിയൂർ പാതയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയോടുള്ള ചോദ്യത്തിലും ബ്രിട്ടാസ് ഇടപെട്ടു.
ഇതാണ് യു.ഡി.എഫ് എം.പിമാരെ ചൊടിപ്പിച്ചത്. തുടർന്നാണ് ''താങ്കളാണോ മുഖ്യമന്ത്രി''? എന്ന് ബ്രിട്ടാസിനോട് കൊടിക്കുന്നിൽ സുരേഷ് ചോദിച്ചത്. ബ്രിട്ടാസാണ് മുഖ്യമന്ത്രി എങ്കിൽ ബ്രിട്ടാസ് മറുപടി പറയട്ടെ, അല്ലെങ്കിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നും കൊടിക്കുന്നിൽ പറഞ്ഞു. സംസ്ഥാന വികസനത്തിന് എം.പിമാർ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്ന മുഖ്യമന്ത്രി, എം.പിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂടെ കൂട്ടാനോ തയാറാകുന്നില്ലെന്ന് യു.ഡി.എഫ് എം.പിമാർ കുറ്റപ്പെടുത്തി.
കെ റയിൽ സംബന്ധിച്ചും യോഗത്തിൽ ശക്തമായ വാദ പ്രതിവാദങ്ങൾ നടന്നു. കെ റയിലിനെ ശക്തമായി പിന്തുണച്ച മുഖ്യമന്ത്രിയോട് അതേ രീതിയിൽ തന്നെ തങ്ങൾ പ്രതിഷേധവും അറിയിച്ചെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി 'മാധ്യമം ഒാൺലൈനോട്' പറഞ്ഞു.
മുഖ്യമന്ത്രി ഡൽഹിയിൽ എത്തുന്ന വിവരം പോലും എം.പിമാരെ അറിയിക്കാറില്ലെന്ന് ബെന്നി ബഹനാൻ എം.പിയാണ് ചൂണ്ടിക്കാട്ടിയത്. കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നൽകുമ്പോൾ എം.പിമാർ ഒപ്പം പോകാൻ തയാറാണ്. എന്നാൽ കൊണ്ടു പോകാൻ അദ്ദേഹം തയാറല്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാനും കേന്ദ്ര മന്ത്രിമാരെ കാണാനും തങ്ങൾ തയാറാണ്. സഹകരണം വേണമെന്ന് അഭ്യർഥിക്കുമ്പോൾ തിരികെ സമാന സമീപനം തങ്ങളോടും സ്വീകരിക്കണമെന്നും ബെന്നി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.