തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം സ്ഥാപിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തിൽ പൊലീസ് കേസെടുത്തു. സെനറ്റ് ഹാളിലും പുറത്തുമുണ്ടായ സംഘര്‍ഷത്തിലടക്കം രണ്ട് കേസുകളാണ് കന്‍റോണ്‍മെന്‍റ് പൊലീസ് സ്വമേധയാ എടുത്തത്. എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്. ഗവർണർക്കെതിരായ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് വിദ്യാർഥി സംഘടനകളുടെ തീരുമാനം.
സെനറ്റ് ഹാള്‍ സംഘര്‍ഷത്തിൽ നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ കേരള സര്‍വകലാശാല തീരുമാനിച്ചു. ഇതുസംബന്ധിച്ച് കണക്കെടുക്കാൻ രജിസ്ട്രാര്‍ എൻജിനീയറിങ് വിഭാഗത്തിന് നിര്‍ദേശം നൽകി. കണക്കെടുക്കുന്നതിനൊപ്പം നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സര്‍വകലാശാലയുടെ തീരുമാനം. പരിപാടി സംഘടിപ്പിച്ച സംഘാടകർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സർവകലാശാല. പരിപാടിക്കായി സെനറ്റ് ഹാൾ അനുവദിച്ചപ്പോഴുള്ള നിബന്ധനകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സംഘാടകരായ ശ്രീ പത്മനാഭ സ്വാമി സേവാ സമിതി സെക്രട്ടറിക്കെതിരെ സർവകലാശാല രജിസ്ട്രാർ പരാതി നൽകും.
പരിപാടിക്ക് സർവകലാശാല താൽക്കാലിക അനുമതിയാണ് നൽകിയിരുന്നതെന്നും നിബന്ധന ലംഘിച്ചതിനെ തുടർന്ന് അനുമതി റദ്ദാക്കിയിട്ടും പരിപാടി തുടർന്നുവെന്നും സർവകലാശാല പരാതിയിൽ ചൂണ്ടിക്കാട്ടും. ഇതുസംബന്ധിച്ച നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സർവകലാശാലയുടെ നടപടി.
അതിനിടെ, സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ചാൻസലർ കൂടിയായ ഗവർണക്കെതിരെ രംഗത്തെത്തി. കാവിക്കൊടിയേന്തി പട്ടുസാരിയുടുത്ത ഭാരതാംബയെ രാജ്യം അംഗീകരിച്ചിട്ടില്ല. അതിനെ അംഗീകരിച്ചെടുപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കാവിക്കൊടിയേന്തിയ ഭാരതാംബയെ കേരളം അംഗീകരിക്കില്ല. സർവകലാശാല മതേതര വേദിയാണ്. അതിന് നേതൃത്വം കൊടുക്കേണ്ട ചാൻസലർ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.
സർവകലാശാല ഇക്കാര്യം നിയമപരമായി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാൾ ആർ.എസ്.എസ് അനുകൂല പരിപാടിക്ക് വിട്ടുനൽകാൻ ഉത്തരവിട്ടത് വൈസ്ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ. പരിപാടിക്കായി സംഘാടകരായ ശ്രീപത്മനാഭ സ്വാമി സേവാ സമിതി വി.സിക്കും രജിസ്ട്രാർക്കും അപേക്ഷ നൽകിയിരുന്നു.
വി.സിയാണ് ഹാൾ വിട്ടുനൽകാൻ ഉത്തരവിട്ടത്. ഇതേതുടർന്നാണ് മതപരമായ ചടങ്ങുകളോ പരിപാടികളോ നടത്തരുതെന്നതുൾപ്പെടെ നിബന്ധനകളോടെ താൽക്കാലിക അനുമതി നൽകിയത്. എന്നാൽ ആർ.എസ്.എസിന്‍റെ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഹാളിലെ വേദിയിൽ സ്ഥാപിച്ചത് എടുത്തുമാറ്റാൻ രജിസ്ട്രാർ നിർദേശം നൽകി. ഇതിന് തയാറാകാതെ വന്നതോടെയാണ് പരിപാടിക്കുള്ള താൽക്കാലിക അനുമതി റദ്ദാക്കിയത്. അനുമതി റദ്ദാക്കിയിട്ടും ഗവർണറെ കൊണ്ടുവന്ന് പരിപാടി നടത്തുകയായിരുന്നു. ഇതാണ് സർവകലാശാല ആസ്ഥാനത്ത് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.