പക്ഷിപ്പനി‍ മനുഷ്യരിലേക്ക് പടരുമോ? പ്രതിരോധം എന്ത്?

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ മറ്റൊരു വൈറസ് രോഗത്തെ കൂടി പ്രതിരോധിക്കുകയാണ് നാം. പക് ഷിപ്പനി എന്താണെന്നും എങ്ങിനെ പ്രതിരോധിക്കാമെന്നും അറിയുന്നത് മുൻകരുതലെടുക്കാൻ സഹായകമാകും.

പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ വൈറസാണ് (H5N1 വൈറസ്) പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പ ടരുന്നതിനാല്‍ പനിബാധിത മേഖലയിൽ പക്ഷികള്‍ കൂട്ടത്തോടെ ചാകും. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാ ണ് കൂടുതലും രോഗം പിടിപെടുന്നത്.

മനുഷ്യർ പേടിക്കേണ്ടതുണ്ടോ‍?

അതിതീവ്ര പകർച്ചവ്യാധിയായ പക്ഷിപ്പനി സാധാരണഗതിയിൽ മാത്രം ബാധിക്കുന്ന വൈറൽ രോഗമാണെങ്കിലും വളരെ അപൂർവ്വമായി ചില പ്രത്യേക അനുകൂല സാഹചര്യങ്ങളിൽ മാത്രം മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്. കോഴി, താറാവ് തുടങ്ങിയ വളര്‍ത്തു പക്ഷികളില്‍ നിന്നാണ് മനുഷ്യരിലേക്ക് പ്രധാനമായും പനി പടരുന്നത്.

പക്ഷിപ്പനി മനുഷ്യനിലേക്ക് ആദ്യം പടര്‍ന്നത് 1997ല്‍ ഹോങ്കോങ്ങിലാണ്. പനിപിടിച്ച് അന്ന് ഒട്ടേറെ മരണങ്ങളുണ്ടായി. ചൈനയ്ക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും പക്ഷിപ്പനി മനുഷ്യനിലേക്ക് പടര്‍ന്നു. 2003ലും 2004ലും ഏഷ്യന്‍രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ രോഗമെത്തി. 2014 നവംബറിൽ കേരളത്തിലെ ഒന്നിലധികം ജില്ലകളിൽ പക്ഷിപ്പനി പടർന്നുപിടിച്ചിരുന്നു. ആലപ്പുഴ, ഇടുക്കി, പാലക്കാട്, തൃശൂർ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിൽ ഇത് ഭീതി പരത്തി.

പക്ഷിപ്പനി ഉണ്ടാകുമ്പോള്‍ രോഗബാധിതരായ പക്ഷികളുമായി ഇടപഴകുന്നവര്‍ക്കാണ് രോഗം ബാധിക്കുന്നത്. മുട്ട, മാംസം എന്നിവ നന്നായി പാകം ചെയ്തു കഴിച്ചില്ലെങ്കിലും, രോഗമുള്ളവരുമായി ഇടപഴകുന്നതിലൂടെയും രോഗം പകരാം. സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങളാണ് മനുഷ്യരിലേക്ക് പക്ഷിപ്പനി പടർന്നാലുണ്ടാകുന്ന ലക്ഷണങ്ങൾ.

പനിയും ചുമയും തൊണ്ടവീക്കവും ന്യുമോണിയയും ലക്ഷണങ്ങളാണ്. അപൂർവമായി മാത്രം തലച്ചോറിനെയും ബാധിച്ചേക്കാം. അതേസമയം, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി റിപ്പോർട്ടുകളില്ല.

ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും

1. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ ദേശാടനകിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.

2.രോഗത്തിന്‍റെ പ്രഭവകേന്ദ്രത്തിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.

3. കോഴികളുടെമാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന്മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.

4. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക

5. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം എണ്ണം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണവകുപ്പിന്‍റെ സ്ഥാപനത്തിൽ അറിയിക്കുക.

6. പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപെടുക.

7. വ്യക്തിശുചിത്വം ക്യത്യമായി പാലിക്കുക

8. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക

9. രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിതപ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.

10. ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.

11. അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.

12. നിരീക്ഷണമേഖലയിൽ പക്ഷികളുടെ മരണം ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്

ചെയ്തു കൂടാത്തത്

1. ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെയോ ദേശാടനകിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യംചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.

2. പകുതി വേവിച്ച മുട്ടകൾകഴിക്കരുത് (ബുൾസ്ഐ പോലുള്ളവ)

3. പകുതിവേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)

4. രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.

5. അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.

6. അഭ്യൂഹങ്ങൾ പരത്താതിരിക്കുക.

Tags:    
News Summary - Avian influenza (bird flu H5N8) detected in ducks in Alappuzha and kottayam, authorities to kill birds...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.