തൃശൂർ: കുന്നംകുളം മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ റൂട്ട് കനാൽ ചികിത്സതേടിയതിന് പിന്നാലെ മരിച്ച മൂന്നര വയസ്സുകാരൻ ആരോണിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ബന്ധുക്കൾ ചികിത്സാ പിഴവ് ആരോപിച്ച് രംഗത്തെത്തിയ സാഹചര്യത്തിൽ പോസ്റ്റുമോർട്ടം നിർണായകമാണ്. കുന്നംകുളം പൊലീസിന്റെയും തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.
മുണ്ടൂര്‍ സ്വദേശികളായ കെവിന്‍-ഫെല്‍ജ ദമ്പതികളുടെ ഏകമകൻ ആരോൺ ആണ് ഇന്നലെ മരിച്ചത്. മിനിഞ്ഞാന്ന് വൈകിട്ടാണ് പല്ലിന് റൂട്ട് കനാൽ ശസ്ത്രക്രിയക്കായി കുട്ടിയെ മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ ശസ്ത്രക്രിയ നടത്തിയ ശേഷം എട്ടരയോടെ കുട്ടിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റി. പതിനൊന്നരയോടെ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യനിലയിൽ പ്രശ്നമുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈകാതെ കുട്ടി മരിക്കുകയായിരുന്നു.
ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. അനസ്തേഷ്യ നടത്തിയ ഡോക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രി വിട്ടെന്നും അനാസ്ഥയാണ് മരണകാരണമായതെന്നുമാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. അതേസമയം, ശസ്ത്രക്രിയക്ക് ശേഷം ഓക്സിജന്‍റെ അളവിൽ കുറവ് വന്നുവെന്നും ഹൃദയാഘാതം സംഭവിച്ചെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ചികിത്സാ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൽ ഇന്നലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.