അൻസിൽ ജലീലിനെതിരെ ഗൂഢാലോചന നടന്നു; ദേശാഭിമാനിയിലെ വ്യാജ സർട്ടിഫിക്കറ്റിന്‍റെ ഉറവിടം കണ്ടെത്തണമെന്ന് കെ.എസ്.യു പരാതി

തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിനെതിരായ വാർത്തയിൽ ദേശാഭിമാനി ദിനപത്രത്തിനെതിരെ പരാതിയുമായി സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. സംസ്ഥാന പൊലീസ് മേധാവിക്കാണ് അലോഷ്യസ് സേവ്യർ പരാതി നൽകിയത്.

അൻസിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്ന വാർത്തക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നതായി കെ.എസ്.യു സംസ്ഥാന കമ്മിറ്റി സംശയിക്കുന്നു. അൻസിലിന്‍റെ പേരിൽ ദേശാഭിമാനിയിൽ വന്ന വ്യാജ സർട്ടിഫിക്കറ്റിന്‍റെ ഉറവിടം കണ്ടെത്തണം. വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ ദേശാഭിമാനിക്കെതിരെ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ആറു മാസത്തോളം നീണ്ട അന്വേഷണം അവസാനിപ്പിച്ചാണ് കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്‍റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഇല്ലെന്നും പരാതിയില്‍ കഴമ്പില്ലെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പരാതി വ്യാജമാണെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.

സി.പി.എം മുഖപത്രമായ ‘ദേശാഭിമാനി’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കേരള സർവകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. 2013–2016 അധ്യയന വർഷത്തിൽ കേരള സർവകലാശാലയിൽ നിന്ന് ബി.കോം പാസായെന്ന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിക്കുകയും അതിൽ വൈസ് ചാൻസലറുടെ വ്യാജ ഒപ്പിടുകയും ചെയ്തതായി കന്റോൺമെന്റ് പൊലീസിന്റെ എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് അത് യഥാർഥമാണെന്ന വ്യാജേന ഉപയോഗിക്കാനും കേരള സർവകലാശാലയെ വഞ്ചിക്കാനും ശ്രമിച്ചതായും എഫ്.ഐ.ആറിൽ പറഞ്ഞിരുന്നു. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളാണ് അൻസിലിനെതിരെ ചുമത്തിയിരുന്നത്.

മുന്‍ എസ്.ഐഫ്.ഐ നേതാവ് കെ. വിദ്യ ഗെസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുവെന്ന വിവാദമുണ്ടായ കാലത്തായിരുന്നു അന്‍സില്‍ ജലീലിനെതിരെ ആരോപണവുമായി സി.പി.എം മുഖപത്രം രംഗത്തെത്തിയത്. അതേസമയം, ഇത്തരമൊരു സർട്ടിഫിക്കറ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും എവിടെയും ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു അൻസിലിന്റെ നിലപാട്. സർട്ടിഫിക്കറ്റിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ എസ്.പിക്ക് പരാതിയും നൽകി.

കെ.എസ്.​യുവിനെ അപമാനിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് തന്റെ പേരിലെ വ്യാജ സർട്ടിഫിക്കറ്റ് ആരോപണമെന്നും അൻസിൽ ആരോപിച്ചിരുന്നു. ഡിഗ്രി പൂർത്തിയാക്കാത്ത താൻ തുടർ പഠനത്തിനോ ജോലിക്കോ എവിടെയും ഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്നും ആലപ്പുഴയിൽ ചായക്കട നടത്തിയാണ് ജീവിക്കുന്നതെന്നും അൻസിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Anzil Jaleel: KSU wants to find the source of the fake certificate in Deshabhimani; Filed a complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.