കൊച്ചി: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്‍റെ മാതാവ് മല്ലിയെ കേസിൽനിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. പ്രഥമദൃഷ്ട്യാ കേസ് വ്യക്തമല്ലെന്നും അനാവശ്യമായി കേസിൽ ഉൾപ്പെടുത്തിയതാണെന്നും കാട്ടി പാലക്കാട് കുമരംപുത്തൂർ സ്വദേശി ആർ.വി. അബ്ബാസ് നൽകിയ ഹരജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്.
മണ്ണാർക്കാട് പ്രത്യേക കോടതി മുൻകൂർ ജാമ്യ ഹരജി തള്ളിയതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് ജൂലൈ എട്ടിന് വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.
പട്ടികവിഭാഗക്കാർക്കുനേരെയുള്ള അതിക്രമം തടയൽ നിയമത്തിലെ 18ാം വകുപ്പ് പ്രകാരം മുൻകൂർ ജാമ്യത്തിന് വിലക്കുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെയും മല്ലിയുടെയും വാദം. എന്നാൽ, ഇത്തരം കേസുകളിൽ കേസെടുക്കാൻ പ്രാഥമിക അന്വേഷണമോ അറസ്റ്റിന് മുൻകൂർ അനുമതിയോ വേണ്ടെന്നുമാണ് വ്യവസ്ഥയെന്നും പ്രഥമദൃഷ്ട്യാ കേസ് നിലവിലുണ്ടെന്ന് തോന്നുന്നില്ലെങ്കിൽ മുൻകൂർ ജാമ്യം അനുവദിക്കുന്നതിന് തടസ്സമില്ലെന്നും കോടതി പറഞ്ഞു.
അതേസമയം, പട്ടിക വർഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയാണ് പ്രതികൾ ചെയ്തതെന്നും കുറ്റകൃത്യം പ്രഥമദൃഷ്ട്യാ വ്യക്തമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.