അപകടത്തിൽപ്പെട്ടവർക്ക് ആംബുലൻസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

തിരുവനന്തപുരം: ആംബുലൻസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കുടുംബം സഞ്ചരിച്ച വാഹനത്തെ അപകടത്തിൽപ്പെടുത്തിയതായി ആരോപണം;  അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ച ശേഷം ആംബുലൻസ് ഡ്രൈവർമാർ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കഴക്കൂട്ടം സ്വദേശികളായ റഹീസ് ഖാൻ, ഇയാളുടെ മാതൃസഹോദരിയുടെ മകൻ ഷാറൂഖ് ഖാൻ, റഹീസ് ഖാൻ്റെ മകൻ പത്തു വയസുകാരനായ നഹാസ്ഖാൻ എന്നിവർക്കാണ് ആംബുലൻസ് ഡ്രൈവർമാരുടെ ക്രൂര മർദ്ദനമേറ്റത്.

ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കഴക്കൂട്ടത്ത് താമസക്കാരായ റഹീസ്ഖാനും കുടുംബവും വിളപ്പിൽശാലയിൽ എത്തി മാതാവിനെ കണ്ടശേഷം രാത്രി തിരികെ ഇവരുടെ ആപേ വണ്ടിയിൽ കഴക്കൂട്ടത്തേക്ക് മടങ്ങുകയായിരുന്നു.  കഴക്കൂട്ടത്തിന് സമീപം ഇവർ സഞ്ചരിച്ച ദിശയിൽ എത്തിയ ആംബുലൻസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ആംബുലൻസ് ഇവരുടെ വാഹനത്തിന് പിന്നിൽ മനപൂർവ്വം തട്ടിയതായി പറയുന്നു. നിയന്ത്രണം തെറ്റിയ ആപേ മറിയുകയും വാഹനത്തിൽ ഉണ്ടായിരുന്ന റഹീസ് ഖാൻ(29), ഭാര്യ നൗഫിയ(26) ഇവരുടെ മക്കളായ നഹാസ് ഖാൻ (പത്ത് ), അംഷദ് ഖാൻ(ഒൻപത്), റഹ് യാന ഫാത്തിമ (ഏഴ്) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരിൽ റഹീസ്ഖാൻ ഒഴികെയുള്ളവരെ ഉടൻതന്നെ അപകടത്തിന് കാരണമായ ആംബുലൻസിൽ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചു. വൈകാതെ റഹീസ് ഖാനെ മറ്റൊരു ഓട്ടോയിൽ എസ്.എ.ടിയിൽ എത്തിച്ചു. അപകടവിവരം അറിഞ്ഞ് റഹീസ്ഖാൻ്റെ മാതൃസഹോദരിയുടെ മകൻ ഷാറൂഖ് ഖാനും ആശുപത്രിയിൽ എത്തി. ഇതിനിടെ ആംബുലൻസ് ഡ്രൈവർമാർ മറ്റുചിലരെയും കൂട്ടിയെത്തി എസ്.എ.ടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളിൽ കയറി റഹീസ് ഖാനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടയാനെത്തിയ ഷാറൂഖ് ഖാനെയും ഇവർ മർദ്ദിച്ച് അവശനാക്കി. ഇതിനിടെ മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ച പത്തു വയസുകാരനായ നഹാസ് ഖാനെ ഇവർ എടുത്തെറിഞ്ഞു.

എസ്. എ.ടി യിലെ സുരക്ഷാ ജീവനക്കാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും മുന്നിൽ വച്ചായിരുന്നു സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി പേരിനുംവേണ്ടി വിവരങ്ങൾ  തിരക്കിയശേഷം മടങ്ങിപ്പോവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ് ആരോഗ്യനില ഗുരുതരമായ റഹ് യാന ഫാത്തിമയെ(ഏഴ്) എസ്.എ.ടിയിൽ നിന്ന് മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കയാണ്. കുഞ്ഞിന് അടിയന്തിര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ള മറ്റുള്ളവരും സാരമായ പരിക്കുണ്ട്. അപകടത്തിൽപ്പെട്ടയാളിനെയും ബന്ധുവിനെയും എസ്. എ.ടിക്ക് ഉള്ളിൽ കയറി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഞായറാഴ്ച വൈകുന്നേരം മെഡിക്കൽ കോളജ് പോലീസ് ഇവരുടെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.

Tags:    
News Summary - Ambulance staff brutally beat up accident victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.