തിരുവനന്തപുരം: കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ അലൈഡ് ഹെൽത്ത് കോഴ്സുകൾ പഠിച്ചവർക്ക് സംസ്ഥാനത്തെ പാരാമെഡിക്കൽ കൗൺസിലിൽ രജിസ്‌ട്രേഷൻ നൽകുന്നതിനുള്ള നടപടികൾ രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
കേരളത്തിന് പുറത്ത് അലൈഡ് ഹെൽത്ത് കോഴ്സ് പഠിച്ചവർക്ക് സംസ്ഥാനത്ത് ജോലി ചെയ്യുന്നതിന് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ആരോഗ്യ സർവകലാശാലയുടെ തുല്യതാ സർട്ടിഫിക്കറ്റും വേണം. വിദേശത്ത് ജോലി തേടിപ്പോകാനും ഇത് ആവശ്യമാണ്. ഇതിനായി ദേശീയതലത്തിൽ പുതിയ നിയമവും നാഷനൽ അലൈഡ് ഹെൽത്ത് ആൻഡ് പാരാമെഡിക്കൽ കമീഷനും മാർച്ചിൽ നിലവിൽവന്നു.
അതിെൻറ ഭാഗമായി സംസ്ഥാനത്ത് സ്റ്റേറ്റ് അലൈഡ് ഹെൽത്ത് ആൻഡ് പാരാമെഡിക്കൽ കമീഷൻ നിലവിൽ വരും. രജിസ്‌ട്രേഷൻ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഉന്നതാധികാര കമ്മിറ്റിയെയും നിയോഗിച്ചിട്ടുണ്ട്. ഇതെല്ലാം പൂർത്തിയാക്കി രണ്ടുമാസത്തിനകം രജിസ്‌ട്രേഷൻ അപേക്ഷ സ്വീകരിച്ചുതുടങ്ങും.
കേരള ആരോഗ്യ സർവകലാശാലയുടെ തുല്യത സർട്ടിഫിക്കറ്റിന് 2015ൽ തയാറാക്കിയ മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷകൾ സമർപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ എ.കെ.എം. അഷ്റഫിന്റെ ശ്രദ്ധക്ഷണിക്കലിന് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.