അരൂർ (ആലപ്പുഴ): ‘ദൂരെ എവിടെ പോകുമ്പോഴും എന്നോട് പറഞ്ഞിട്ടേ പോകാറുള്ളൂ.. മിനിഞ്ഞാന്ന് 11 മണിക്കാ തമിഴ്നാട്ടിലേക്ക് പോയത്. എന്നോട് പറഞ്ഞപ്പോൾ പോയിട്ട് വാ ഞങ്ങൾ പ്രാർത്ഥിച്ചോളം എന്ന് ഞാൻ പറഞ്ഞു’ -ദേശീയപാത നിർമാണക്കമ്പനിയുടെ അനാസ്ഥയിൽ മകൻ ദാരുണമായി കൊല്ലപ്പെട്ടതിന്റെ ദുഃഖം കടിച്ചമർത്തി രാജേഷിന്റെ വയോധികനായ പിതാവ് ഇത് പറയുമ്പോൾ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
നിര്‍മാണത്തിലുള്ള ആലപ്പുഴ അരൂര്‍– തുറവൂര്‍ ഉയരപ്പാതയുടെ ഗര്‍ഡറുകള്‍ പിക്കപ്പ് വാനിന് മുകളിൽ നിലംപതിച്ചാണ് ഡ്രൈവറായ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. തലയില്‍ നിന്നും രക്തമൊഴുകിയ നിലയിൽ, വാഹനം വെട്ടിമുറിച്ച ശേഷമാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
80 ടണ്‍ ഭാരമുള്ള രണ്ട് ഗര്‍ഡറുകളാണ് നിലംപതിച്ചത്. പുതിയ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ നേരത്തെ സ്ഥാപിച്ച രണ്ടെണ്ണം താഴേക്ക് വീഴുകയായിരുന്നു. ഗര്‍ഡര്‍ ഉയര്‍ത്തുന്ന സമയത്ത് തന്നെ അടിയില്‍ കൂടി വാഹനങ്ങള്‍ കടത്തിവിട്ടതായി ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നു. അങ്ങനെയെങ്കില്‍ വന്‍കെടുകാര്യസ്ഥയാണ് സംഭവിച്ചത്. നിര്‍മാണ മേഖലയില്‍ അപകടങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇത്ര ഭീകരമായ അപകടം ആദ്യമായാണ് സംഭവിക്കുന്നത്.
ജാക്കിയില്‍ നിന്നും തെന്നിയാണ് ഗര്‍ഡറുകള്‍ നിലംപതിച്ചത്. ക്രയിനുപയോഗിച്ച് ഗര്‍ഡറുകള്‍ നീക്കിയ ശേഷമാണ് പിക്കപ്പ് വാന്‍ പുറത്തെടുത്തത്. 12.75 കിലോമീറ്റര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ എഴുപത് ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.