തിരുവനന്തപുരം: നഗരത്തിൽ ആദ്യമായി ഇലക്ട്രിക് ബസ് സർവിസുകൾ ആരംഭിക്കുന്നു. സിറ്റി സർക്കുലറിലെ എട്ടാമത്തെ സർക്കിളായ എയർ റെയിൽ സിറ്റി സർക്കിളായാണ് ഇലക്ട്രിക് ബസുകൾ സർവിസ് തുടങ്ങുന്നത്. ഇതിനോടൊപ്പം ബാക്കി സർക്കിളുകളിലും ഇലക്ട്രിക് ബസുകൾ അവതരിപ്പിക്കും.
യാത്രക്കാർ കുറവുള്ള ബ്ലൂ സർക്കിളിൽ നാല് ബസുകളും ബാക്കി സർവിസുകളിൽ രണ്ട് ഇലക്ട്രിക് ബസുകളുമാണ് ആദ്യ ഘട്ടത്തിൽ സർവിസ് നടത്തുക. രണ്ട് ഇലക്ട്രിക് ബസുകൾ ചാർജിങ്ങിന് വേണ്ടി ഉപയോഗിക്കും. സർവിസ് നടത്തുന്ന ബസുകളിൽ ചാർജ് തീരുന്ന മുറയ്ക്ക് ചാർജ് ചെയ്യുന്ന ബസുകൾ മാറ്റിനൽകും.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് 24 മണിക്കൂർ സർവിസ് ആരംഭിക്കുന്ന എയർ-റെയിൽ സർക്കിൾ തിങ്കളാഴ്ചമുതൽ സർവിസ് ആരംഭിക്കും.
തിരുവനന്തപുരത്തെ രണ്ട് എയർപോർട്ടുകളായ ഡൊമസ്റ്റിക് (T1), ഇന്റർനാഷനൽ (T2) ടെർമിനലുകളിലേക്ക് തമ്പാനൂർ ബസ് സ്റ്റേഷനിൽനിന്നും സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നുമുള്ള യാത്രക്കാരെ അങ്ങോട്ടും തിരിച്ചും എത്തിക്കുന്നതരത്തിലാണ് എയർ- റെയിൽ സർക്കുലർ സർവിസ് നടത്തുന്നത്.
ഈ സർവീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തമ്പാനൂർ സെൻട്രർ ബസ് സ്റ്റേഷനിൽ മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും.
ഇലക്ട്രിക് ബസുകളുടെ റിഹേഴ്സൽ ശനിയാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴുവരെ നടത്തുന്ന ട്രയൽ റണ്ണിലാകും ബസ് സർവിസിന്റെ സമയം ക്രമീകരിക്കുക.
ട്രയൽ റണ്ണിൽ 25 ഇലക്ട്രിക് ബസുകളിൽ 23 ബസുകൾ പങ്കെടുക്കും. രണ്ട് ബസുകൾ ചാർജ് ചെയ്ത് ചാർജ് തീരുന്ന ബസുകൾ മാറിനൽകും.
ആദ്യ ഘട്ടത്തിൽ മറ്റ് സർക്കിളുകൾക്കൊപ്പം ഇലക്ട്രിക് ബസുകളും സർവിസ് നടത്തും. ക്രമേണ ഡീസൽ ബസുകൾ ഓരോന്നായി പിൻവലിച്ച് പുതിയ സർക്കിളിൽ ഇലക്ട്രിക് ബസുകൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.