പ്രതി ഷീബ

ഭർത്താവിനോട് പറഞ്ഞത് തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതെന്ന്; ഷീബ പിടിയിലാകുന്നത് ആസിഡ് ആക്രമണത്തിന്‍റെ അഞ്ചാംനാൾ

തൊടുപുഴ: പ്രണയത്തിൽ നിന്ന് പിന്മാറിയ കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ പ്രതി ഷീബ മടങ്ങിയത് ഭർത്താവിന്‍റെ വീട്ടിലേക്ക്. പൊള്ളലിനെ കുറിച്ച് ഭർത്താവ് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി. ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളലേറ്റത്.

അഞ്ച് ദിവസം ഭർതൃവീട്ടിൽ കഴിഞ്ഞു. ശനിയാഴ്ച വൈകീട്ട് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുംവരെ സംഭവത്തെ കുറിച്ച് മറ്റാർക്കും അറിവുണ്ടായിരുന്നില്ല.

കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം സ്വദേശി അരുണിനെ വിളിച്ചുവരുത്തുന്നത്. അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. റബ്ബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് അരുണിന്‍റെ മുഖത്തൊഴിച്ചത്.

ഫേസ്ബുക്കിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. മൂന്ന് വർഷമായി ഇവർ സൗഹൃദത്തിലായിരുന്നു. എന്നാൽ മറ്റൊരു യുവതിയുമായി അരുൺ കുമാറിന്‍റെ വിവാഹാലോചന നടക്കുന്നത് മനസിലാക്കിയ ഷീബ ഇരുമ്പുപാലത്തേക്ക് വിളിച്ച് വരുത്തുകയും പള്ളിയുടെ സമീപത്ത് വെച്ച് അസിഡ് ആക്രമണം നടത്തുകയുമായിരുന്നു. 

സാരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അങ്കമാലിയിലെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. 

Tags:    
News Summary - adimali acid attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.