തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തുന്ന പൊലീസുകാർക്ക് കുരുക്കിടാനൊരുങ്ങി സേന തന്നെ രംഗത്ത്. മദ്യപിച്ചോ ലഹരി വസ്തുക്കൾ ഉപയോഗിച്ചോ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് എ.ഡി.ജി.പി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
പെരുമാറ്റ ദൂഷ്യമുള്ള ഉദ്യോഗസ്ഥരെ യൂണിറ്റ് മേധാവിമാർ തിരിച്ചറിയണമെന്നും ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വന്നാൽ ഉത്തരവാദിത്തം മേലുദ്യോഗസ്ഥർക്കാണെന്ന് ഉത്തരവിൽ പറയുന്നു. ഇത്തരം ഉദ്യോഗസ്ഥർക്ക് ആവശ്യമായി വന്നാൽ കൗൺസിലിങ് ഉൾപ്പെടെ നൽകി തിരുത്താനുള്ള നടപടികൾ മേലുദ്യോഗസ്ഥർ സ്വീകരിക്കണെന്നും ഉത്തരവിൽ പറയുന്നു.
പലയിടങ്ങളിലായി മദ്യപിച്ച് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്.എച്ച്.ഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും എ.ഡി.ജി.പി എം.ആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു.
ഈ മാസം 23നാണ് ഇതു സംബന്ധിച്ച സർക്കുലർ ഇറങ്ങിയത്. ലഹരി ഉപയോഗിച്ച് ജോലിക്കെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ. സ്റ്റേഷനിലെ കീഴുദ്യോഗസ്ഥരുടെ ഉത്തരവാദിത്തം യൂണിറ്റ് മേധാവികൾക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കുമാണ്. അതിൽ വീഴ്ചയുണ്ടായാൽ ഇവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാവും. ഓരോ യൂണിറ്റിലും സംഭവങ്ങൾ ആവർത്തിക്കുകയാണെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥർ ഇതിൽ പൂർണ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.