കൽപ്പറ്റ : വയനാട് പുനരധിവാസത്തിനായി സർക്കാർ നിർമ്മിക്കുന്ന വീടുകളുടെ നിർമ്മാണത്തിൽ വൻ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാവായ അബിൻ വർക്കി. സാധാരണ ഗതിയിൽ 1000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാൻ 13 ലക്ഷം രൂപ വരെ ചെലവ് വരുമ്പോൾ, വയനാട്ടിൽ ഒരു വീടിന് സർക്കാർ നൽകുന്നത് 23 ലക്ഷം രൂപയാണെന്ന് അബിൻ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ നിധിയിലെ പണം ഊരാളുങ്കൽ സൊസൈറ്റി വഴി സിപിഎം അടിച്ചുമാറ്റുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു.
ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭൂകമ്പങ്ങളെയും ഉരുൾപൊട്ടലുകളെയും പ്രതിരോധിക്കാനുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ പേരുപറഞ്ഞാണ് ഇത്രയും വലിയ തുക കരാർ നൽകിയിരിക്കുന്നത്. എന്നാൽ, ഇത്രയും 'സാങ്കേതിക തനിമയിൽ' ഊരാളുങ്കൽ പണിത വീടുകൾ നേരിയ ചാറ്റൽ മഴയിൽ പോലും ചോർന്നൊലിക്കുകയാണെന്ന് അബിൻ പരിഹസിച്ചു.
400 വീടുകൾ ഒരുമിച്ച് കരാർ നൽകുമ്പോൾ നിർമ്മാണച്ചെലവ് കുറയേണ്ടതിന് പകരം ഇരട്ടിയാകുന്നത് അഴിമതിയുടെ തെളിവാണ്. പാവപ്പെട്ടവന്റെ ദുരിതാശ്വാസ നിധിയിൽ കയ്യിട്ട് വാരുന്ന നപുംസകങ്ങളാണ് സി.പി.എമ്മുകാരെന്നും അബിൻ വർക്കി രൂക്ഷമായി വിമർശിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം
വയനാട്ടിൽ സർക്കാർ പണിയുന്ന വീടുകളുടെ വിസ്തീർണ്ണം : 1000 sqft
സാധാരണ ഇങ്ങനെ ഒരു വീട് പണിയാൻ വേണ്ടി എടുക്കുന്ന തുക : 10-13 ലക്ഷം രൂപ.
400 വീടുകൾ ഒരുമിച്ച് ഒരു കോൺട്രാക്ടർക്ക് കരാർ കൊടുത്താൽ ഈ തുക വീണ്ടും കുറയണം.
വയനാട്ടിൽ ഒരു വീടിന് സർക്കാർ മുടക്കുന്ന തുക : 20-23 ലക്ഷം രൂപ.
എന്തിനാണ് ഈ അധിക തുക?
അത് ഭാവിയിൽ വയനാട്ടിൽ ഉണ്ടാകാൻ സാധ്യതയുള്ള ഭൂകമ്പം, ഉരുളപൊട്ടൽ എന്നിവയെ പ്രതിരോധിക്കാനുള്ള സാങ്കേതിക വിദ്യയോട് കൂടി പണിയുന്നതിന്.
ഇതിന് കരാർ കൊടുത്തത് ഊരാളുങ്കൽ സൊസൈറ്റിക്ക്.
അങ്ങനെ സാങ്കേതിക തനിമയിൽ പണിത വീടാണ് ചാറ്റൽ മഴയിൽ ചോർന്ന് ഒലിച്ചത്.
എന്ന് പറഞ്ഞാൽ ദുരിതാശ്വാസ നിധിയിലെ പണം ഊരാളുങ്കൽ വഴി ഊറ്റി തിന്നവർ ആണ് സി.പി.എം.
പാവപ്പെട്ടവന്റെ ദുരിതാശ്വാസ നിധിയിൽ കയ്യിട്ട് നക്കിയ നപുംസകങ്ങൾ ആണ് സി.പി.എമ്മുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.